കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജ്ജും തമ്മിലുള്ള തർക്കം ഒത്തുതീര്‍പ്പായി. അമ്മയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് പ്രശ്നം ഒത്തുതീർപ്പായത്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചുവെന്ന് ഇരുവരും യോഗത്തിന് ശേഷം പറഞ്ഞു.
നവംബർ 16മുതൽ ജോബിയുടെ ചിത്രത്തിൽ ഷെയ്ൻ അഭിനയിക്കും. ഇപ്പോൾ അഭിനയിക്കുന്ന കുർബാനിയുടെ ചിത്രീകരണം നവംബർ 10ന് തീരും. അതിന് ശേഷം ജോബിയുടെ ചിത്രത്തിനൊപ്പം ചേരും. അമ്മയുടെയും കേരള ഫിലിം പ്രൊഡ്യൂസർ അസോസിയേഷന്റെയും പ്രതിനിധികൾ ചിത്രീകരണം തീരും വരെ ഇവർക്കിടയിൽ മധ്യസ്ഥത നിൽക്കും.
മൊത്തം 40 ലക്ഷം രൂപയാണ് കരാർ പ്രകാരം ഷെയ്ന് നൽകാനുള്ളത്. നിലവിൽ 24ലക്ഷം രൂപ നൽകിയിട്ടുണ്ട്. ബാക്കിയുള്ള 16 ലക്ഷം ചിത്രീകരണ തീരുന്ന മുറയ്ക്ക് നൽകാനും യോഗത്തിൽ തീരുമാനമായി.