കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യു എ ഇ പ്രാർത്ഥിച്ചിരുന്നത് ഈ കുരുന്നിന് വേണ്ടിയാണ് . ഗർഭാവസ്ഥയുടെ ആറാം മാസത്തിൽ 600 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞ് അവന്റെ ജീവനാണ് യു എ ഇ യിലെ ഡോക്ടർമാർ രക്ഷപ്പെടുത്തി നൽകിയത് .
ജനിച്ച് അഞ്ചാം ദിവസമാണ് ആൺകുഞ്ഞ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കുഞ്ഞ് പച്ച നിറത്തിൽ ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൂടുതൽ പരിശോധനകൾ നടത്തിയത് .
പൂർണ്ണ വളർച്ചയെത്താതെ ജനിച്ച കുഞ്ഞിന്റെ വൻ കുടലിലായിരുന്നു ഗുരുതര പ്രശ്നം . ശസ്ത്രക്രിയ നടത്തിയാൽ ജീവൻ രക്ഷപ്പെടുമെന്ന് ഉറപ്പിലെന്ന് മാത്രമല്ല , കുടലിനു മുറിവേൽക്കാനും സാദ്ധ്യതയുണ്ടായിരുന്നു . പൂർണ്ണ വളർച്ചയെത്താത്ത അവയവങ്ങൾ അപകട സാദ്ധ്യത കൂട്ടുകയും ചെയ്തു .
എങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും തേടാനായിരുന്നു ബന്ധുക്കളുടെയും , ഡോക്ടർമാരുടെയും തീരുമാനം . അങ്ങനെ അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ അവനായി ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു .ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ കൺസൾട്ടന്റ് പീഡിയാട്രിക് യൂറോളജിസ്റ്റും എൻഡോസ്കോപ്പിക് സർജനുമായ ഡോ. അഡെൽ അലി അൽ ജുനൈബിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ .
മൂന്ന് മില്ലി മീറ്ററിൽ കൂടാത്ത മൂന്ന് സുഷിരങ്ങൾ വയറ്റിലുണ്ടാക്കി അതു വഴിയായിരുന്നു സങ്കീർണ്ണമായ ശസ്ത്രക്രിയ . കുടലിലും , ആന്തരികാവയങ്ങളുടെ മറ്റ് ഭാഗങ്ങളിലും വിസർജ്യങ്ങൾ അടിഞ്ഞു കൂടിയ നിലയിലായിരുന്നു . അത് പൂർണ്ണമായും നീക്കം ചെയ്ത ശേഷമാണ് തുടർ ശസ്ത്രക്രിയ നടത്തിയത് . രണ്ട് മണിക്കൂറോളം ഇത് നീണ്ടു .
പത്ത് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കുരുന്ന് ജീവിതത്തിലേക്ക് മടങ്ങി വന്നു തുടങ്ങിയതായും ഡോക്ടർമാർ അറിയിച്ചു .