ന്യൂഡല്‍ഹി: ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്കിയ കേസില്‍ ജമ്മു കശ്മീരിലെ വിഘടനവാദി നേതാവായ യാസിം മാലിക്ക് ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നവംബര്‍ 17 വരെ നീട്ടി. പ്രതികള്‍ക്കെതിരായി സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി കോടതി അംഗീകരിച്ചു.
ഒക്ടോബര്‍ നാലിനാണ് ദേശീയ അന്വേഷണ ഏജന്‍സി യാസിന് മാലിക്ക്, ഷബീര്‍ഷാ, ആസിയാ അന്ദ്രാബി, മസ്രത്ത് അലാം, മുന്‍ എംഎല്‍എ റാഷിദ് എന്നിവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത്.
പാകിസ്ഥാനില്‍ നിന്നും അനധികൃതമായി ഫണ്ട് ശേഖരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനെതിരെയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏപ്രില്‍ നാലിനാണ് യാസിന് മാലിക്കിനെ അറസ്റ്റ് ചെയ്തത്. 2010 ലും 2017 ലും നടന്ന വിഘടന പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തതിൽ യാസിൻ മാലിക്കിന് പങ്കുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള തെളിവുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതിന് 2017 ല്‍ നിരവധി പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്ക്കര്‍ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകള്‍ക്കായി സാമ്പത്തിക സഹായം നല്കിയ വിഘടവാദികളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് നേതൃത്വം വഹിച്ചതും യാസിന് മാലിക്കാണ്. 1990 ല്‍ നടത്തിയ ആക്രമണത്തില്‍ നാല് വ്യോമസേനാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. മുപ്പത് വര്‍ഷം പഴക്കമുള്ള കേസാണിത്. നിരായുധരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ യാസിന് മാലിക്കിനെ ജമ്മു കോടതിയില്‍ വീഡിയോ കോണ്‍ഫറസിലൂടെ ഹാജരാക്കിയിരുന്നു.