ന്യൂഡൽഹി : ഒന്നു തുമ്മിയാൽ ഉടൻ വിദേശ ചികിത്സ തേടുന്നവർക്ക് മുൻപിൽ വ്യത്യസ്തയായിരുന്നു അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . സ്വന്തം രാജ്യത്തെ ചികിത്സാ രീതികളെയും , ഡോക്ടർമാരെയും വിദേശ രാജ്യങ്ങൾക്ക് മുൻപിൽ എടുത്തു കാട്ടാനും , ജനങ്ങൾക്ക് അവരുടെ മേലുള്ള വിശ്വാസം വർദ്ധിപ്പിക്കാനും ശ്രമിച്ച മന്ത്രി .
ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുൻപ് സുഷമ പറഞ്ഞ വാക്കുകളാണ് ഇന്ന് വാർത്തകളിൽ നിറയുന്നത് . സുഷമ സ്വരാജിനെ ചികിത്സിച്ച എയിംസിലെ ഡോക്ടർമാർ ആദ്യം കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇവിടെ നടത്തുന്നതിൽ താല്പര്യം കാട്ടിയില്ല . വിദേശകാര്യമന്ത്രിയായതിനാൽ ഏറ്റവും നല്ല ചികിത്സ ഉറപ്പാക്കാൻ വിദേശത്തേയ്ക്ക് പോകാനും , അവിടെ ശസ്ത്രക്രിയ നടത്താനുമാണ് എയിംസിലെ ഡോക്ടർമാർ ആവശ്യപ്പെട്ടത് .
എന്നാൽ ഇത് അംഗീകരിക്കാൻ സുഷമ തയ്യാറായില്ല . സ്വന്തം രാജ്യത്ത് ചികിത്സ തേടാതെ താൻ വിദേശത്തേയ്ക്ക് പോയാൽ ഒരു മന്ത്രിയായിട്ട് പോലും തനിക്ക് സ്വന്തം രാജ്യത്തെ ചികിത്സ വിശ്വാസമില്ലാത്തതിനാലാണെന്ന് ജനങ്ങൾ കരുതും . മാത്രമല്ല അത് ഈ രാജ്യത്തെ ചികിത്സാ രീതികളെയും , ഡോക്ടർമാരെയും ജനങ്ങൾ അവിശ്വസിക്കാൻ ഇടയാക്കും . അതുകൊണ്ട് വിദേശരാജ്യത്ത് ചികിത്സ തേടി പോകാൻ താൻ തയ്യാറല്ല , ശസ്ത്രകിയ ഇവിടെത്തന്നെ നടത്തണം . സുഷമ പറഞ്ഞത് ഇപ്രകാരമാണ് .
ഓപ്പറേഷൻ ചെയ്യാനായി എത്തിയ ഡോക്ടറോട് താങ്കൾ ഉപകരണങ്ങൾ കൈയ്യില്ലെടുത്തോളൂ , സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെ അത് നിറവേറ്റിക്കോളും എന്നാണ് സുഷമ പറഞ്ഞത് .
തുടർന്നാണ് എയിംസിൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തയ്യാറായത് . തനിക്ക് നടക്കുന്നത് ഗൗരവമേറിയ ചികിത്സയാണെന്ന തോന്നൽ പോലും സുഷമയിൽ ഉണ്ടായിരുന്നില്ല .സുഷമയൂടെ ഭർത്താവും , മുൻ മിസോറാം ഗവർണറുമായ സ്വരാജ് കൗശലാണ് ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത് .
എയിംസിലെ ഡോക്ടർമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ബന്ധപ്പെട്ടിരുന്നു. സുഷമയുടെ ആരോഗ്യ സ്ഥിതിയെ പറ്റി അദ്ദേഹം ബോധവാനായിരുന്നു . ആശുപത്രിയിൽ കഴിയുന്ന സുഷമയുമായി മോദി പതിവായി സംസാരിക്കുമായിരുന്നുവെന്നും ട്വീറ്റിൽ പറയുന്നു .