കൊച്ചി: ‘ചെപ്പടിവിദ്യ’ എന്ന സിനിമയിലെ അടുക്കള അച്ചു എന്ന ജഗതി കഥാപാത്രത്തെ ആരും പെട്ടെന്നങ്ങനെ മറക്കില്ല. വീടുകളില്‍ മോഷ്ടിക്കാന്‍ കയറുമ്പോള്‍ അവിടെ ആഹാരം പാചകം ചെയ്തു കഴിക്കുന്ന പ്രത്യേക ശൈലി പുലര്‍ത്തുന്ന മോഷ്ടാവാണ് ‘ചെപ്പടിവിദ്യ’ എന്ന സിനിമയിലെ കള്ളന് അച്ചു. എന്നാല്‍ ഇതുപോലെ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ച ഒരു മോഷ്ടാവിന് കിട്ടിയ മുട്ടന്‍ പണി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് കേരളാ പൊലീസ്.
ഇലന്തൂരിലെ ഒരു ഹോട്ടലില്‍ മോഷണം നടത്തിയ കള്ളനെയാണ് മുട്ടത്തോടില്‍ പതിഞ്ഞ വിരലടയാളത്തിലൂടെ പൊലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശിയായ ഫക്രുദ്ദീന്‍ എന്നയാളെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. മുപ്പതോളം കേസുകളിലെ പ്രതിയാണ് ഇയാള്‍. പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പതിവായി ഇയാള്‍ മോഷണം നടത്താറുണ്ട്. മോഷ്ടിക്കുന്ന പണം കള്ളു കുടിക്കാനും ധൂര്‍ത്തടിക്കാനുമാണ് ഇയാള്‍ ചെലവഴിക്കുന്നത്.
പത്തനംതിട്ട ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെയാണ് മുട്ടത്തോടില്‍ നിന്ന് മോഷ്ടാവിന്റെ വിരലടയാളം കണ്ടുപിടിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലൂടെയാണ് മോഷണം നടത്തിയത് ഫക്രുദ്ദീനാണെന്ന് കണ്ടെത്തിയത്. ഇത്തരത്തില്‍ മുട്ടത്തോടില്‍ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂര്‍വമായ നേട്ടമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു..മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളത്തിലൂടെ കുടുങ്ങിയത് വൻ മോഷ്ടാവ്.ഓർമയില്ലേ…
Posted by Kerala Police on Wednesday, November 6, 2019