ന്യൂഡൽഹി ; ചൈന-യു എസ് വ്യാപാര യുദ്ധത്തിൽ നേട്ടം കൊയ്ത് ഇന്ത്യ . ഈ വർഷം ആദ്യ പകുതിയിൽ യു എസിലേയ്ക്ക് നടത്തിയ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത് 5,363 കോടിയിലേറെ രൂപയുടെ ലാഭമാണ് . ഐക്യരാഷ്ട്ര സംഘടനയുടെ വ്യാപാര, നിക്ഷേപ സമിതി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .
ചൈനയിൽ നിന്ന് ഇറക്കു മതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ പ്രതികൂലമായത് . ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേയ്ക്കുള്ള ഇറക്കുമതി വർദ്ധിച്ചു . പ്രത്യേകിച്ച് ഇന്ത്യയുടെ രാസവസ്തുക്കളും , ലോഹങ്ങളുമാണ് അമേരിക്കയിലേയ്ക്ക് ഏറെ കയറ്റുമതി ചെയ്യപ്പെട്ടത് .
രാസവസ്തുക്കൾ (1726),ലോഹങ്ങളും ലോഹ ഐരുകളും (1285 കോടി) , വൈദ്യുതി മെഷീനറികൾ (589) കോടി തുടങ്ങിയവയുടെ കയറ്റുമതിയാണ് ഇന്ത്യയ്ക്ക് ഏറെ ലാഭമുണ്ടാക്കി നൽകിയത് . കാർഷിക -ഭക്ഷ്യ വസ്തുക്കൾ , ഫർണ്ണിച്ചർ , ഓഫീസ് മെഷിനറി , തുണിത്തരങ്ങൾ , ഗതാഗത ഉപകരണങ്ങൾ എന്നിവയും നേട്ടമുണ്ടാക്കി . മെക്സിക്കോ, യൂറോപ്യൻ യൂണിയൻ, കൊറിയ, കാനഡ എന്നീ രാജ്യങ്ങളും നേട്ടമുണ്ടാക്കി .
ചൈനീസ് ഉത്പ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയതു മൂലമുണ്ടായ വിലക്കയറ്റം യുഎസിലെ ഉപഭോക്താക്കളെ വിദേശ ഉൽപന്നങ്ങൾ വാങ്ങുന്നതിൽ നിന്നു പിന്തിരിപ്പിച്ചതായും യുഎൻസിടിഎഡിയുടെ പഠനം സൂചിപ്പിക്കുന്നു .