പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിലൂടെ കേരളത്തിന്റെ സമരമുഖമായി ബിജെപി. നീതിരക്ഷാ മാർച്ചിൽ രാഷ്ട്രീയ ഭേദമന്യേ അണിനിരന്നത് ആയിരങ്ങൾ. ഇരകൾക്ക് നീതിയുറപ്പാക്കും വരെ സമരമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
വാളയാറിൽ മരിച്ച പെൺകുട്ടികളുടെ ഗ്രാമമായ അട്ടപള്ളത്ത് നിന്നും നീതി രക്ഷാമാർച്ച് ആരംഭം കുറിച്ചതുമുതലേ പ്രകടമായിരുന്നു പൊതു ജനപങ്കാളിത്തം. പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും അപ്പുറം പൊതുസമൂഹത്തിന്റെ പിന്തുണ വാളയാർ വിഷയത്തിൽ ബിജെപി നേടി. കേസ് വിധിവന്നതിന് ശേഷം എബിവിപിയും യുവമോർച്ചയും ബിജെപിയും നടത്തിയ സമര പരമ്പര പൊതു സമൂഹത്തിന്റെ തന്നെ പ്രതിഷേധത്തിന്റെ പ്രതിഫലനമായി.
ഒടുവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിച്ച നീതി രക്ഷാ മാർച്ചും അതിന്റെ ഏറ്റവും പുതിയ പ്രകടനമായി. ഇരകൾക്ക് നീതിയുറപ്പാക്കും വരെ ബിജെപി സമരരംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
കേസിന്റെ പുനരന്വേഷണവും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കും അട്ടിമറിച്ച രാഷ്ട്രീയക്കാർക്കുമെതിരെ നടപടിയും ആവശ്യപ്പെട്ട് നടത്തിയ നീതി രക്ഷാ മാർച്ചിൽ വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച ഇരട്ടത്താപ്പിനെ രാഷ്ട്രീയ പ്രചാരണായുധമാക്കാൻ ബിജെപിക്ക് സാധിച്ചു. ഒപ്പം കോൺഗ്രസ് പ്രകടമായ പ്രതിഷേധത്തിൽ അയവ് വരുത്തിയതും ജനങ്ങളുടെ പ്രതിഷേധത്തിന് വഴിവച്ചു. തുടർച്ചയായ സമരപരിപാടികളിലൂടെ വാളയാർ വിഷയം സജീവമായി നിലനിർത്താൻ തന്നെയാണ് ബിജെപിയുടെ തീരുമാനം.