ന്യൂഡല്‍ഹി: ഭീകര ധനസഹായ പദ്ധതികളെ ഉന്മൂലനം ചെയ്യുന്നതിനായുള്ള ലോകരാജ്യങ്ങളുടെ അടുത്ത സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.
ഭീകരതയ്ക്ക് ധനസഹായം ചെയ്യുന്നതിനെതിരായ നീക്കങ്ങളാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്യുന്ന പദ്ധതികൾക്കെതിരെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 70 രാജ്യങ്ങളുടെ മന്ത്രി തലത്തിലുള്ള ഗ്രൂപ്പാണ് ”നോ മണി ഫോര്‍ ടെറര്‍” സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഒരു ചെറിയ പതിപ്പാണ് നോ മണി ഫോര്‍ ടെററിസ്റ്റ് . 2018ല്‍ ആണ് ഗ്രൂപ്പ് രൂപീകരിച്ചത്. തീവ്രവാദ ധനസഹായം തടയുക എന്ന ഒറ്റ-പോയിന്റ് അജണ്ടയാണ് സംഘടനയ്ക്കുള്ളത്.
ഇന്ന് മെല്‍ബണില്‍ നടക്കുന്ന രണ്ടാം സമ്മേളനത്തിലാണ് ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി ഇക്കാര്യം അറിയിച്ചത്.ആഭ്യന്തര സഹമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ ഇന്ത്യ മെല്‍ബണില്‍ അയച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ വൈ സി മോദിയും സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
ഉദ്ഘാടന സെഷനില്‍ റെഡ്ഡി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഭരണകൂടങ്ങള്‍ പിന്തുണ നല്കുന്ന വിഷയം ഉന്നയിച്ചു. 2011 ല്‍ ഒസാമ ബിന്‍ ലാദന്റെ കൊലപാതകം നടന്നിട്ടും അല്‍ ഖ്വയ്ദയുടെ നിരവധി അനുബന്ധ സ്ഥാപനങ്ങള്‍ ഇപ്പോഴും സജീവമായി നിലവിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് മേധാവിയായ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഉന്മൂലനവും റെഡ്ഡി സമ്മേളനത്തില്‍ പരാമര്‍ശിച്ചു. തീവ്രവാദ ഗ്രൂപ്പുകളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിര്‍ത്തണമെന്നും അതിജീവനത്തിന് അനുവദിക്കരുതെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്കി.
രാഷ്ട്രീയ ഇടപെടലില്ലാതെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന് പ്രേരിപ്പിക്കുന്ന നാല് പോയിന്റ് പ്രമേയം ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. പാക്കിസ്ഥാന് പോലുള്ള ഭീകരവാദ കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളെ ഉദ്ദേശിച്ചുള്ളതാണ് പ്രമേയം. പാകിസ്ഥാനും ചൈനയും ഗ്രൂപ്പില്‍ അംഗങ്ങളാണ്.