ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബതാമില് റിസോർട്ടിന്റെ കടല്‍പ്പാലം തകര്‍ന്ന് 29 പേര്‍ക്ക് പരിക്ക്. വിനോദസഞ്ചാരികളായ സിംഗപ്പൂര്‍ സ്വദേശികളാണ് കടലിലെ ആഴം കുറഞ്ഞയിടത്ത് വീണതിനാല്‍ അത്ഭുതകരമായി രക്ഷപെട്ടത്.
മുപ്പതിലേറെപ്പേരുള്ള സംഘം മരങ്ങള്‍കൊണ്ട് പണിത പാലത്തിന്റെ നടുക്ക് നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് കടല്‍പ്പാലം തകര്‍ന്നുവീണത്. ഇന്തോനേഷ്യയിലെ പ്രശസ്തമായ പഞ്ചനക്ഷത്ര റിസോർട്ടിലാണ് അപകടമുണ്ടായത്. സഞ്ചാരികളായ 18 പേര്‍ക്ക് അപകടം പറ്റിയെന്നാണ് ഇന്തോനേഷ്യന്‍ പോലീസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ 28 റിസോർട്ട് ജീവനക്കാര്‍ക്കും അപകടം പറ്റിയതായും റിപ്പോര്‍ട്ടുണ്ട്.