പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വെടിവെപ്പിനിടെ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർ തമിഴ്നാട് പോലീസിന്റെ പിടിയിൽ. മാവോയിസ്റ്റ് നേതാവ് ദീപക്, ശ്രീമതി, പിന്നെ മറ്റൊരാളുമാണ് പിടിയിലായിരിക്കുന്നത്. അട്ടപ്പാടിയ്ക്ക് സമീപം ആനക്കട്ടി മേഖലയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.
അട്ടപ്പാടി ആനക്കട്ടിയ്ക്ക് സമീപം മൂല ഗംഗൽ വനമേഖലയിൽ തമിഴ്നാട് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. മഞ്ചിക്കണ്ടി വനമേഖലയിലെ വെടിവെപ്പിനിടെ രക്ഷപ്പെട്ട ഛാർഖണ്ഡ് സ്വദേശി ദീപക് ആണ് പിടിയിലായ മാവോയിസ്റ്റുകളിൽ പ്രധാനി. മറ്റൊരാൾ സ്ത്രീ ആണ് എന്നാൽ ആരാണെന്നത് സംബന്ധിച്ച് വ്യക്തയില്ല. ശ്രീമതി, ഷർമിള എന്നിവരിൽ ഒരാളാണെന്നാണ് വിവരം. മൂന്നാമന്റെ പേരും തമിഴ് നാട് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ജാർഖണ്ഡ്, ഛത്തീസ്ഗഡ് ഭാഗത്ത് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘടനയായ ദണ്ഡ കാരുണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ ഷൂട്ടറാണ് പിടിയിലായ ദീപക്. എകെ 47 തോക്കുൾപ്പെടെ ഉപയോഗിയ്ക്കുന്നതിൽ പ്രാവീണ്യം നേടിയ ദീപക് ഷാർപ്പ് ഷൂട്ടർ കൂടിയാണ്. കേരളത്തിലെ മാവോയിസ്റ്റുകൾക്ക് പരിശീലനം നൽകാനായാണ് ദീപക് മഞ്ചിക്കണ്ടിയിൽ എത്തിയത് എന്നായിരുന്നു കേരള പോലീസിന്റെ നിഗമനം.
ഇയാൾ പരിശീലനം നൽത്തുന്നതിന്റെ വീഡിയോ ഉൾപ്പെടെ പോലീസ് പുറത്തു വിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ് പെൻഡ്രൈവ് ഹാർഡ് ഡിസ്ക് തുടങ്ങിയവയിൽ നിന്നുമാണ് പോലീസിന് ദീപകിന്റെ പരിശീലന ദൃശ്യങ്ങൾ ലഭിച്ചത്. ദീപകിനെതിരെ തമിഴ്നാട് – കേരള- കർണാടക സംസ്ഥാനങ്ങളിൽ നിരവധി കേസുകൾ ഉണ്ട്. ഇയാളെ തമിഴ്നാട് പൊലീസും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുക്കും.