ന്യൂഡൽഹി : നവംബർ 9 ഭാരത ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബർലിൻ മതിൽ തകർന്നതിന്റെ വാർഷിക ദിനമായ ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുണ്ട് . കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനം , വർഷങ്ങളായി ഇന്ത്യ കാത്തിരുന്ന വിധി ഇവയാണ് ഇന്ന് ഉണ്ടായത് .
വിധി രാജ്യം പൂർണ്ണ മനസ്സോടെ സ്വീകരിച്ചു . വെല്ലുവിളികൾ ഒരുമിച്ച് നേരിടണം . നാനാത്വത്തിൽ ഏകത്വം ഉറപ്പാക്കുന്ന വിധി .നീതിന്യായ വ്യവസ്ഥയുടെ സുതാര്യത ഉറപ്പാക്കി . ഭരണഘടനയുടെ ശക്തിയാണ് വ്യക്തമായത് . ജനാധിപത്യത്തിന്റെ ശക്തമായ പ്രതിഫലനമാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു .
സമാധാനപൂര്‍വമായ സഹവര്‍ത്തിത്വം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ജനതയുടെ സഹജമായ പ്രതിജ്ഞാബദ്ധതയാണ് കോടതിവിധിയെത്തുടര്‍ന്ന് കാണുന്നത് . ഈ നവംബർ 9 നമുക്ക് കാട്ടുന്നത് പുരോഗതിയിലേയ്ക്ക് കുതിക്കാനുള്ള മാർഗമാണ് .ഇവിടെ ഭയത്തിനു സ്ഥാനമില്ല – പ്രധാനമന്ത്രി പറഞ്ഞു .
അയോദ്ധ്യയിലെ വിധി വരുന്നതിനു മുൻപ് തന്നെ പ്രധാനമന്ത്രി ജനങ്ങളോട് സമാധാനം കാംക്ഷിക്കാൻ അഭ്യർത്ഥിച്ചിരുന്നു . ചരിത്ര വിധി ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ സമാധാനം ഊട്ടിയുറപ്പിച്ചെന്നായിരുന്നു ഇന്ന് പ്രധാനമന്ത്രിയൂടെ ആദ്യ പ്രതികരണം . രാമ ഭക്തിയായാലും, റഹീം ഭക്തിയായാലും രാജ്യത്തിന്റെ ശക്തിയും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം എല്ലാവരും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു .