കൊച്ചി ; അബദ്ധത്തില്‍ ബസ് മാറി കയറിയ ഏഴാംക്ലാസുകാരനെ പന്ത്രണ്ടു കിലോമീറ്റര്‍ അകലെ ഇറക്കിവിട്ട് കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ . വടക്കന്‍ പറവൂരിലാണ് സംഭവം . കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
വടക്കന്‍ പറവൂര്‍ കരുമാല്ലൂര്‍ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയുമൊത്ത് കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കെ.എസ്.ആര്.ടി.സി ബസില്‍ കയറിയത്. ഓര്‍ഡിനറി ബസാണെന്നു കരുതി ടൗണ്‍ ടു ടൗണ്‍ ലിമിറ്റഡ് സ്റ്റോപ് ബസില്‍ കയറിയ കുട്ടികള്‍ ബസ് പുറപ്പെട്ടതിനുശേഷമാണ് കുട്ടികള്‍ അബദ്ധം മനസിലാക്കിയത്.
തുടർന്ന് പറവൂര്‍ ടൗണില്‍നിന്ന് വിവരം കണ്ടക്ടറോട് പറഞ്ഞെങ്കിലും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇതിനിടെ ബസിലുണ്ടായിരുന്ന യാത്രക്കാരന്റെ ഫോണ്‍വാങ്ങി കുട്ടികള്‍ വീട്ടിലേക്ക് വിളിച്ചു.
ഫോണിലൂടെ കണ്ടക്ടറോട് വീട്ടുകാര്‍ സംസാരിച്ചിട്ടും വഴങ്ങാതെ കുട്ടികള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍നിന്ന് പന്ത്രണ്ടു കിലോമീറ്റര്‍ അകലെ ആലുവ പറവൂര്‍ കവലയിലാണ് ഇരുവരെയും ഇറക്കിവിട്ടത്.സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.