തിരുവനന്തപുരം : ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഏറ്റവും ഉയരമേറിയ ശിവലിംഗനിർമ്മിതി നാടിനു സമർപ്പിച്ചു . ക്ഷേത്രമഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ് സമർപ്പണം നടത്തിയത് .
ചെങ്കൽ മഹേശ്വരം ശിവ പാർവ്വതീ ക്ഷേത്രത്തിലാണ് 111 അടി ഉയരമുള്ള ശിവലിംഗം . എട്ട് നിലകളായി നിർമ്മിച്ചിട്ടുള്ള ശിവലിംഗത്തിനുള്ളിൽ 108 ചെറു ശിവലിംഗങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഓരോ നിലകളിലും സന്ദർശിച്ച് ഏറ്റവും മുകളിൽ എത്തുന്നതോടെ കൈലാസത്തിൽ ശിവ പാർവ്വതീമാരെ ദർശിച്ച അനുഭൂതി ലഭിക്കുമെന്നതാണ് വിശ്വാസം.
സ്വാമി മഹേശ്വരാരന്ദ രാജ്യമെമ്പാടും മാസങ്ങൾ ചുറ്റി സഞ്ചരിച്ച് തീർഥഭൂമികളിൽ നിന്നു മണ്ണും ജലവും സാളഗ്രാമവും അടക്കമുള്ള പുണ്യവസ്തുക്കൾ എത്തിച്ചാണ് ശിവലിംഗത്തിന്റെ അടിത്തറ പണിതുയർത്തിയത്.
എണ്ണൂറോളം തൊഴിലാളികൾ നീണ്ട പത്തുവർഷത്തോളം സമയമെടുത്ത് നിർമ്മിച്ചതാണിത് . ഔദ്യോഗികമായി 2012 മാർച്ച് 23നാണു ശിലസ്ഥാപനം നടത്തിയതെങ്കിലും അതിനും രണ്ടു വർഷം മുൻപ് തുടങ്ങിയ മഹായജ്ഞമാണ് ശിവലിംഗം ഭക്തർക്ക് ദർശനത്തിനായി തുറന്ന് നൽകുന്നതോടെ സമാപ്തിയിലെത്തുക. ഓരോ നിലകളും ഓരോ ആധാരങ്ങളെ അടിസ്ഥാനമാക്കുകയും അവിടെ പ്രാർഥിക്കാനുള്ള സൗകര്യം കൊടുക്കുകയും ചെയ്തിരിക്കുന്നു.
മഹാലിംഗ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടസപ്പെടുമെന്ന കാരണത്താൽ മഹാശിവലിംഗത്തിനുള്ളിൽ ഭക്തർക്കുള്ള പ്രവേശനം കഴിഞ്ഞ ഏറെ നാളായി നിയന്ത്രിച്ചിരിക്കുകയായിരുന്നു.