അയോദ്ധ്യ: കേസില്‍ അനുകൂല വിധി വന്ന പശ്ചാത്തലത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള ഒരുക്കങ്ങള്‍ തകൃതിയായി. ക്ഷേത്രം പണിയുന്ന കല്ലുകളില്‍ കൊത്തുപണി നടത്തുന്നതിന് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 250-ഓളം വിദഗ്ധ ശില്പികള് എത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. ക്ഷേത്രത്തിന്റെ പണി അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും വിഎച്ച് പി അറിയിച്ചു.
രാജസ്ഥാനിലെ ഭരത്പുര്‍, ഉത്തര്‍പ്രദേശിലെ മിര്‍ജാപൂര്‍, ഗുജറാത്തിലെ സോമപുര എന്നിവിടങ്ങളില്‍ നിന്നാണ് ശില്പികളെ എത്തിക്കുക. കര്‍സേവപുരത്തെ രാമജന്മ ഭൂമി ന്യാസ് നിര്‍മ്മാണ ശാലയിലാണ് ശില്പത്തിന്റെ പണികള്‍ നടക്കുന്നത്. ഗുജറാത്തിലെ 10 തൊഴിലാളികളാണ് ഇതുവരെ കൊത്തുപണികള്‍ നടത്തിയിരുന്നത്. 212 തൂണുകളില്‍ 106 എണ്ണം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ക്ഷേത്ര പണി ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലാളികളെ സ്ഥലത്ത് എത്തിക്കാനുള്ള തീരുമാനത്തിലാണെന്നും രാമജന്മഭൂമി ന്യാസിന്റെ സുരക്ഷാ പ്രമുഖ് അറിയിച്ചു.
അതേസമയം, സര്‍ക്കാര്‍ ഉണ്ടാക്കുന്ന പുതിയ ട്രസ്റ്റ് നിര്‍മ്മാണ ചുമതല ന്യാസിനെ എല്പ്പിക്കുമെങ്കില് സ്വീകരിക്കുമെന്നും അല്ലെങ്കില്‍ ഇതുവരെ ചെയ്തുവന്നതൊക്കെ സര്‍ക്കാരിന്റെ ട്രസ്റ്റിന് വിട്ടു നല്‍കുമെന്നും ന്യാസിന്റെ സുരക്ഷാ പ്രമുഖ് അറിയിച്ചു.
തര്‍ക്കഭൂമിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക രാമജന്മഭൂമി ന്യാസ് തയ്യാറാക്കിയിരുന്നു. ഇതിന്റെ മാതൃകകള്‍ വിശ്വഹന്ദു കാര്യാലയത്തിലും, രാമജന്മഭൂമി നിര്‍മ്മാണ കാര്യലയത്തിലും സൂക്ഷിച്ചിട്ടുണ്ട്. ഈ മാതൃകയുടെ അടിസ്ഥാനത്തിലാണ് കല്ലുകളുടെ കൊത്തു പണികള്‍ പുരോഗമിക്കുന്നത്.
സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സംഘപരിവാറിന്റെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊത്തുപണികള്‍ നിര്‍ത്തിവെച്ചിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ തൂണുകളുടേയും ഇഷ്ടികകളുടേയും പണി 60 ശതമാനം പൂര്‍ത്തിയായതായി വാര്‍ത്താ സമ്മേളനത്തില്‍ വിഎച്ച്പി വ്യക്തമാക്കി. ക്ഷേത്രനിര്‍മ്മാണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിഎച്ച്പിയുടെ ഉന്നതതല യോഗം ചേരുമെന്നും മേഖലാ വക്താവ് ശരത് ശര്‍മ പറഞ്ഞു.