തണുപ്പുകാലത്തിന്റെ വരവറിയിച്ച് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലും കനത്ത മഴ പെയ്തു. ഞായറാഴ്ച്ച രാവിലെ മുതലാണ് കനത്ത മഴയും ഇടിമിന്നലും പൊടിക്കാറ്റും ആരംഭിച്ചത്.ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യുഎഇയിലെ ചില സ്ഥലങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു .കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഫുജൈറയിലെ ചില സ്വകാര്യ–പൊതുമേഖല സ്കൂളുകളിൽ നേരത്തെ ക്ലാസ് അവസാനിപ്പിച്ചു.കനത്ത മഴ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും നേരിയ തോതിൽ ബാധിച്ചു.മഴയിലും കാറ്റിലും അബുദാബി നഗരത്തിൽ പലയിടങ്ങളിലും ചെറുതും വലുതുമായ നാശനഷ്ടങ്ങൾ സംഭവിച്ചു.ബോർഡുകൾ പൊട്ടി കെട്ടിടങ്ങൾക്ക് താഴെ പാർക് ചെയ്ത വാഹനങ്ങൾക്ക് മേലെ വീഴുകയും വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അബുദാബിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് വശങ്ങളിൽ മറയായി സ്ഥാപിച്ച കൂറ്റൻ ബോർഡുകൾ കാറ്റിൽ നിലം പതിച്ചതും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. കെട്ടിടത്തിൽ താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മേലേക്കാണ് ഇവ പതിച്ചത്. താഴെ ആളുകളൊന്നുമില്ലാത്തതിനാൽ ആളപായമുണ്ടായില്ല.വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ നിർദേശമുണ്ട്.അടുത്ത് മൂന്ന് ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു
—