കൊച്ചി: കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ കെആർ പ്രേംകുമാറിനെ മത്സരിപ്പിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ധാരണ. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് ശേഷം മേയർ മാറ്റമുണ്ടാകും.
ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദ് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കുന്നത്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായ കെ ആർ പ്രേംകുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം കൗൺസിലിൽ പ്രാതിനിധ്യമുള്ള യുഡിഎഫിലെ കേരള കോൺഗ്രസ് എം, മുസ്ലിം ലീഗ് അംഗങ്ങളും അംഗീകരിക്കുകയായിരുന്നു. പാർലമെന്ററി പാർട്ടി യോഗ തീരുമാനം ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് പ്രഖ്യാപിച്ചു.
മുൻ മന്ത്രിമാരായ കെ ബാബു, ഡൊമനിക് പ്രസന്റേഷൻ, മുൻ മേയർ ടോണി ചമ്മിണി എന്നിവരും, കൗൺസിൽ അംഗങ്ങളും എറണാകുളം ഡിസിസിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
യുഡിഎഫിന് 37 കൗൺസിലർമാരും, എൽഡിഎഫിന് 34 കൗൺസിലർമാരും, ബിജെപിയ്ക്ക് രണ്ട് കൗൺസിലർമാരുമാണ് കൊച്ചി കോർപ്പറേഷനിലുള്ളത്. കോൺഗ്രസിന്റെ 34 കൗൺസിലർമാരിൽ ഒരാൾ സ്വതന്ത്രയായി മത്സരിക്കുകയും പിന്നീട് കോൺഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഗീതാ പ്രഭാകറാണ്. എന്നാൽ മേയർ സൗമിനി ജെയ്നിനെ മാറ്റാനുള്ള നീക്കമുണ്ടായാൽ രാജിവയ്ക്കുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു.
നാളെ ചേരുന്ന എൽഡിഎഫ് യോഗം ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് ടി ജെ ആന്റണിയാകും എൽഡിഎഫിൽ നിന്ന് മത്സരിക്കുക. ഇരു മുന്നണികളോടും തുല്യ അകലം പാലിച്ച് ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് സാദ്ധ്യത.
ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുത്ത ശേഷം മേയർ സൗമിനി ജെയ്നിനെ മാറ്റാനാണ് കോൺഗ്രസിലെ അണിയറ നീക്കം. പകരം ഷൈനി മാത്യുവിനെ മേയറാക്കുന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങളും സന്തുലിതമാകും. എന്നാൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ വിപ്പുലംഘിച്ചുള്ള വോട്ടുചോർച്ചയുണ്ടായാൽ യുഡിഎഫിന്റെ തുടർന്നുള്ള കണക്കുകൂട്ടലുകളും തെറ്റും.