കാസർകോട്: കാസർകോട് വീട്ടമ്മയെയും മകനെയും മർദ്ദിച്ച കേസിൽ പഞ്ചായത്ത് അംഗം അടക്കം എട്ട് സിപിഎമ്മുകാർക്കെതിരെ പോലീസ് കേസെടുത്തു. വീട്ടിലേക്കുള്ള വഴിയിൽ അനുവാദമില്ലാതെ കൊടി നാട്ടിയത് ചോദ്യം ചെയ്തതിനാണ് അമ്മയെയും മകനെയും സിപിഎമ്മുകാർ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
കാസർകോട് ബിംബുങ്കാലിലെ ജനാർദനന്റെ വീട്ടിലേക്കുള്ള വഴിയരികിലാണ് കഴിഞ്ഞ ദിവസം സിപിഎം കൊടി നാട്ടിയത്. തങ്ങളുടെ വഴിയിൽ നിന്ന് കൊടിമാറ്റണമെന്ന് വീട്ടമ്മ ആവശ്യപ്പെട്ടപ്പോൾ പഞ്ചായത്ത് അംഗം ബിജു തായത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടമ്മയ്ക്കും മകനും നേരെ അതിക്രമം നടത്തുകയായിരുന്നു.
സിപിഎം അതിക്രമത്തിൽ പരിക്കേറ്റ ജനാർദ്ദനന്റെ ഭാര്യ ചിത്രവതി മകൻ ജെസിൻ എന്നിവരെ ബേഡകം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎമ്മുകാർ കയ്യേറ്റം നടത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ജെസിൻ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. കൊടിമരം സ്ഥാപിച്ചത് ചോദ്യം ചെയ്ത ചിത്രവതിയെയും ജെസിനേയും പാർട്ടി പ്രവർത്തകർ സംഘം ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ഒപ്പം അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. സിപിഎമ്മുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഈ ദൃശ്യങ്ങളിൽ കാണുന്നവരാണെന്നും ജെസിൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു.