തിരുവനന്തപുരം: കേരളാ പോലീസിന്റെ ഡേറ്റാബേസ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകുന്ന നടപടിയിൽ പ്രതിഷേധം ശക്തം. വ്യക്തിഗത വിവരങ്ങൾ അടക്കമുള്ളവ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകുന്ന നടപടി പുനപരിശോധിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. പോലീസിന്റെ ഡേറ്റാബേസ് സൊസൈറ്റിക്ക് നൽകി കഴിഞ്ഞ ഇരുപത്തി ഒൻപതിനാണ് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചത്.
പോലീസിന്റെ ഡേറ്റാബേസ് ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തരവകുപ്പ് നൽകിയതോടെ സംസ്ഥാനത്തെ മുഴുവൻ പോലീസ് വിവരങ്ങളും ഇനി സിപിഎമ്മിനും ലഭിക്കും. പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുള്ള സോഫ്റ്റ് വെയറിന്റെ നിർമ്മാണത്തിനായി സംസ്ഥാന പോലീസ് ഡേറ്റാബേസ് തുറന്നുകൊടുക്കണമെന്ന് കഴിഞ്ഞ ഇരുപത്തി ഒൻപതിന് ഡിജിപി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഊരാളുങ്കൽ സൊസൈറ്റിക്ക് സോഫ്റ്റ് വെയർ നിർമ്മാണച്ചുമതല നൽകാൻ വഴിവിട്ട നീക്കങ്ങൾ നടന്നതായും ആരോപണമുണ്ട്. ഒക്ടോബർ 25ന് നൽകിയ അപേക്ഷയിൽ നാല് ദിവസത്തിനുള്ളിൽ സൊസൈറ്റിക്ക് ഡേറ്റാ ബേസിൽ പ്രവേശിക്കാൻ ഡിജിപി അനുമതി നൽകുകയായിരുന്നു. എന്നാൽ നവംബർ രണ്ടിന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്.
അതേസമയം ഊരാളുങ്കൽ സൊസൈറ്റിക്ക് പോലീസിന്റെ ഡേറ്റാ ബാങ്ക് നൽകരുതെന്നും നടപടി സർക്കാർ പുനപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വഴിവിട്ട രീതിയിലാണ് നിർമ്മാണച്ചുമതല നൽകാൻ നീക്കങ്ങൾ നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ് വർക്ക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള സ്വതന്ത്ര അനുമതിയാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത്. ഇതോടെ ഉന്നത പോലീസ് ഉദ്യാഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുള്ളവരുടെ മുഴുവൻ വിശദാംശങ്ങളും ഊരാളുങ്കൽ സൊസൈറ്റിയുടെ സോഫ്റ്റ് വെയർ നിർമ്മാണ യൂണിറ്റിന് ലഭിക്കും. അതീവ രഹസ്യഫയലുകളടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാ ബേസിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചത് കടുത്ത സുരക്ഷാ വീഴ്ചയെന്നാണ് സൈബർ വിദഗ്ദരുടെ വിലയിരുത്തൽ.