തിരുവനന്തപുരം: അബദ്ധത്തില്‍ എയര്ഗണ്ണിലൂടെ വെടിപൊട്ടി വായിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു. അതി സങ്കീര്‍ണ്ണ ശസ്ത്രക്രിയ നടത്തി യുവാവിനെ രക്ഷപ്പെടുത്തി യശസ് ഉയര്‍ത്തിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.
വര്‍ക്കല സ്വദേശിയായ 36 കാരനെയാണ് വെടിയുണ്ട തലയോട്ടിയില്‍ തറച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. എയര്‍ഗണ്‍ തുടച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ന്യൂറോ സർജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിനെ ഡോ.ഷര്‍മ്മദിന്റെ നേത്യത്വത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
മൂന്നര മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ മൈക്രോസ്കോപ്പ്, സിആം എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ വായിലൂടെ തന്നെ വെടിയുണ്ട പുറത്തെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശരീരത്തിനുള്ളില്‍ കടന്ന അന്യവസ്തു പുറത്തെടുക്കുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടക്കുന്നത്. ഭക്ഷണത്തിലൂടെ നേരിയ ഇരുമ്പ് കമ്പി ഉള്ളില്‍ കടന്ന നിലയില്‍ ആശുപത്രിയിലെത്തിയ മറ്റൊരു യുവാവിനെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയിരുന്നു.