തിരുവനന്തപുരം : യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ വിശാല ബഞ്ചിനു വിട്ടതിനു പിന്നാലെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി . വിധി നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്ന് സിപിഎം നേതാവ് യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും പല തവണ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇത്തവണയും സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ നീക്കമെന്നത് വ്യക്തം.
ഇന്ന് വരെയുള്ള പൊലീസ് കണക്കനുസരിച്ച് 45 സ്ത്രീകൾ ശബരിമലയിൽ എത്താൻ ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടുണ്ട് . സംസ്ഥാനത്തിനകത്തും ,പുറത്ത് നിന്നുമുള്ള ചില സംഘടനകളിലെ യുവതികൾ ഇത്തവണയും ശബരിമലയിൽ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് .
ഈ മാസം 16 നാണ് മണ്ഡല പൂജയ്ക്കായി നട തുറക്കുന്നത് . അന്ന് തന്നെ ശബരിമലയിൽ എത്തുമെന്നാണ് തൃപ്തി ദേശായി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത് . അതേ സമയം ഈ മണ്ഡല കാലത്ത് ശബരിമലയിലും , പരിസരത്തുമായി 10,017 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കാനാണ് തീരുമാനം.
അഞ്ചു ഘട്ടങ്ങളിലായാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് .നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വ്വഹിക്കുക.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 2539 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ 3077 പേരും ഡ്യൂട്ടിയിലുണ്ടാകും.