കൊൽക്കത്ത ; പശ്ചിമ ബംഗാളിൽ മമത സർക്കാരിന്റെ ധാർഷ്ട്യം വീണ്ടും . ഗവർണർ ജഗ്ദീപ് ധൻകറിനു മൂർഷിദാബാദിലേയ്ക്ക് പോകാനാണ് ഹെലികോപ്റ്റർ ആവശ്യപ്പെട്ടത് . എന്നാൽ അത് നൽകാൻ മമത സർക്കാർ തയ്യാറായില്ല .
തുടർന്ന് അദ്ദേഹം 600 കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിച്ച് മൂർഷിദാബാദിലേയ്ക്ക് പോകുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു .
പ്രൊഫ സയീദ് നൂറുൽ ഹസൻ കോളേജിലെ സിൽവർ ജൂബിലി ചടങ്ങിൽ പങ്കെടുക്കാനാണ് കൊൽക്കത്തയിൽ നിന്ന് മൂർഷിദാബാദിലേയ്ക്ക് ഗവർണർ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി തേടിയത് . നാളെ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായാണ് അദ്ദേഹത്തിനെ ക്ഷണിച്ചത് .
ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സർക്കാരിനു അനുമതി തേടി കത്ത് നൽകിയിരുന്നു . എന്നാൽ അതിനു അനുകൂലമായ പ്രതികരണം നൽകാൻ മമത സർക്കാർ തയ്യാറായില്ല . ചടങ്ങിന്റെ 24 മണിക്കൂർ മുൻപ് പോലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് ഗവർണർ റോഡ് യാത്ര തീരുമാനിച്ചതെന്നും രാജ്ഭവൻ വൃത്തങ്ങൾ പ്രതികരിച്ചു .
ഹെലികോപ്റ്റർ ആവശ്യപ്പെട്ട ഗവർണറോട് ഹെലികോപ്റ്റർ മമത ഉപയോഗിക്കുകയാണെന്നും , ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തുന്നത് ഹെലികോപ്റ്റർ ഉപയോഗിച്ചാണെന്നും ജൂനിയർ ആരോഗ്യമന്ത്രി ചന്ദ്രീമ ഭട്ടാചാര്യ പറഞ്ഞു.
ബംഗാളിൽ മമതയും ,ധൻകറും തമ്മിൽ പരസ്യമായി വിയോജിപ്പുകൾ പ്രകടമാക്കാറുണ്ട് . അതിനു പിന്നാലെയാണ് പുതിയ നടപടി . ഇക്കഴിഞ്ഞ ദുർഗാപൂജ ആഘോഷത്തിൽ ഗവർണർ ജഗ്ദീപ് ധൻകറിനു വേദിയിൽ ഇരിപ്പിടം നൽകിയിരുന്നില്ല.
അതേസമയം മുഖ്യമന്ത്രി മമത ബാനർജിയും മറ്റ് വിശിഷ്ടാതിഥികളും വേദിയിലായിരുന്നു ഇരുന്നത്. ആദ്യാവസാനം ആഘോഷത്തിൽ പങ്കെടുത്തെങ്കിലും സംസ്ഥാന സർക്കാർ നിയോഗിച്ച ഏജൻസി ചിത്രീകരിച്ച ദൃശ്യങ്ങളിൽ ഒരിക്കൽ പോലും തന്നെ ഉൾപ്പെടുത്തിയില്ലെന്നും ഗവർണർ ആരോപിച്ചിരുന്നു .