കൊളംബോ: ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ വോട്ടിംഗിനായി ബസ്സില്‍ പോവുകയായിരുന്നവര്‍ക്കു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ശ്രീലങ്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കേയാണ് ആക്രമണം നടന്നത്. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന ബസ്സിന് നേരെയാണ് വെടിവച്ചിരിക്കുന്നത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
100 വാഹനങ്ങള്‍ ഒരുമിച്ചുള്ള വാഹനവ്യൂഹത്തെ തടസ്സപ്പെടുത്താന്‍ റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും മരത്തടികളിട്ട് റോഡ് അടക്കുകയും ചെയ്ത ശേഷമാണ് വെടിവച്ചത്. രണ്ടു ബസ്സുകള്‍ക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. എന്നാല്‍ ആര്‍ക്കും വെടിയേറ്റതായി റിപ്പോര്‍ട്ടുകളില്ല.
ശ്രീലങ്കയിലെ കടലോര ജില്ലയായ പുറ്റളത്തുനിന്ന് മന്നാര്‍ ജില്ലയിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും പോലീസ് അറിയിച്ചു. എന്നാല്‍ റോഡുകള്‍ ബ്ലോക്കു ചെയ്തത് പ്രത്യേകിച്ച് ജാഫ്ന മേഖലയിലെ ആളുകളെ നിയന്ത്രിക്കാന്‍ സൈന്യം ചെയ്തതാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഇതിനിടെ വെടിവച്ചവരാരാണെന്ന് ആര്‍ക്കും അറിവില്ല. തീവ്രവാദി സംഘടനകളാരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.