തിരുവനന്തപുരം: രോഗികള്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഗവേണിംഗ് ബോഡിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനാ കൂട്ടായ്മയായ ശ്രീചിത്ര ജോയിന്റ് ആക്ഷന്‍ കൗണ്‍സിന്റെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ചികിത്സാ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
രോഗികളെ സാമൂഹികമായും സാമ്പിത്തികമായും തരം തിരിച്ച് ഇളവിന് അര്‍ഹരായവരെ കണ്ടെത്തുന്ന രീതി ഇക്കഴിഞ്ഞ ഒന്നാം തീയ്യതിയോടെ അവസാനിച്ചു. പകരം സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് മാനേജ്മെന്റ് പുതിയ സമ്പ്രദായം അവലംബിച്ചു. ബി.പി.എല്‍ വിഭാഗത്തിലുള്ള രോഗികളെ രണ്ട് വിഭാഗങ്ങളാക്കി.
‘എ’ വിഭാഗത്തില്‍ പെടുന്ന ബി.പി.എല്ലുകാര്‍ക്ക് 100 ശതമാനം ഇളവുണ്ടെങ്കിലും ഇതിനായി 9 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതില്‍ 7 എണ്ണമെങ്കിലും പാലിക്കണം. ഭവന രഹിതര്‍, കുടുംബത്തില്‍ വിധവയുള്ളവര്, വീട്ടില്‍ മാറാ രോഗമുള്ളവര്‍ തുടങ്ങിയ രോഗികളെ വലക്കുന്ന മാനദണ്ഡങ്ങളാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഗുണഭോക്താക്കളുടെ എണ്ണം എത്രയെന്ന് നിശ്ചയിക്കാനുള്ള അധികാരവും മാനേജ്മെന്റിന് തന്നെയാണ്. ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നിലനില്‍പ്പ് തന്നെ താളം തെറ്റിക്കുന്ന ജനവിരുദ്ധ നയങ്ങളാണ് മാനേജ്മെന്റ് നടപ്പാക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.
ചികിത്സാ നിരക്കില്‍ ഇളവ് ആവശ്യമുള്ളവര്‍ സാമൂഹ്യസാമ്പത്തിക സ്ഥിതി വിലയിരുത്തുന്ന രേഖകളുമായി സോഷ്യല്‍ വര്‍ക്കറെ സമീപിക്കണം. ഇതിനെല്ലാം പുറമേ വരുമാനത്തില്‍ കുറവുണ്ടെന്ന് കാട്ടി ചികിത്സ ചിലവും നാല് മടങ്ങ് വരെ വര്‍ധിപ്പിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സാധാരണക്കാരായ രോഗികള്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ആശുപത്രി ഗവേണിംഗ് ബോഡി നിഷേധിക്കുകയാണെന്ന് ജീവനക്കാരുടെ സംഘടനാ കൂട്ടായ്്മയുടെ ആരോപണം.