പത്തനംതിട്ട: വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങള്‍ കൊണ്ട് സമ്പന്നമായ ശബരിമലയിലെ ആചാരങ്ങളില്‍ പ്രധാനമാണ് പറ കൊട്ടിപ്പാട്ട്. മണ്ഡല മകര വിളക്ക് തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ നിരവധി ഭക്തരാണ് മാളികപ്പുറത്ത് പറ കൊട്ടിപ്പാട്ട് വഴിപാടായി നടത്തുന്നത്.
തുകല്‍ വാദ്യത്തിന്റെ താളത്തില്‍ അയ്യപ്പനെ കേശാദി പാദം പാടി പുകഴ്ത്തുന്നതാണ് പറകൊട്ടി പാട്ടിലെ ഈരടികള്‍. അയ്യപ്പന് പന്തളം കൊട്ടാരത്തിലെ ശത്രുദോഷം ഒഴിവാക്കാന്‍ വേലന്‍ വേഷത്തിലെത്തിയ ശിവപാര്‍വതിമാര്‍ പരിഹാരക്രിയയായി കേശാദി പാദം കഥ ചൊല്ലി പറ കൊട്ടിപ്പാടിയെന്നാണ് ഐതിഹ്യം. ശത്രുദോഷവും ശനിദോഷവും ഒഴിവാക്കാന്‍ പേരും നാളും പറഞ്ഞ് നിരവധി ഭക്തര്‍ പറ കൊട്ടി പാടിക്കുന്നതിന് പിന്നിലുള്ളതും ഈ വിശ്വാസമാണ്.
പത്തനംതിട്ട ജില്ലയിലെ വേലന്‍ സമുദായത്തിലെ അംഗങ്ങളാണ് സന്നിധാനത്ത് പറ കൊട്ടി പാടുന്നത്. ആദ്യകാലത്ത് പതിനെട്ടാം പടിക്ക് താഴെയായിരുന്ന പറ കൊട്ടിപ്പാട്ട് പിന്നീട് തിരക്ക് വര്‍ധിച്ചതോടെ മാളികപുറത്തമ്മയുടെ സന്നിധിയിലേക്ക് മാറ്റുകയായിരുന്നു.
ശനിദോഷമകറ്റാന്‍ അയ്യപ്പന് നീലാഞ്ജനവും നീലപ്പട്ടും സമര്‍പ്പിക്കുന്നതിന് പുറമെയാണ് മാളികപ്പുറത്ത് പറ കൊട്ടി പാട്ട് നടത്തുന്നത്. ശത്രുദോഷത്തിന് പരിഹാരമെന്ന രീതിയിലാണ് പറ കൊട്ടിപ്പാട്ട് പാടുന്നത്.