ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതിനു പിന്നാലെ രാജ്യസഭയിൽ ചർച്ചയാകുമ്പോൾ ബില്ലിനെതിരെയുള്ള കോൺഗ്രസ് വിമർശനത്തിലെ ഇരട്ടത്താപ്പ് പുറത്തുവരുന്നു. 2003 ൽ പ്രതിപക്ഷത്തായിരിക്കെ ബംഗ്ലാദേശിൽ നിന്നുള്ള ന്യൂനപക്ഷ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിൽ വിശാലമായ സമീപനം സ്വീകരിക്കണമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് മന്മോഹൻ സിംഗ് ആവശ്യപ്പെട്ടതിന്റെ രേഖയാണ് പുറത്തു വന്നത്.
2003 ഡിസംബർ 18 നായിരുന്നു രാജ്യസഭയിൽ മന്മോഹൻ സിംഗിന്റെ അഭ്യർത്ഥന. വിഭജനത്തിനു ശേഷം ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുണ്ട്. അങ്ങനെയുള്ളവർ ഇന്ത്യയിലേക്ക് അഭയം തേടി എത്തിയിട്ടുണ്ട്. അവർക്ക് പൗരത്വം നൽകുന്നത് സംബന്ധിച്ച് വിശാലമായി ചിന്തിച്ച് നിയമത്തിൽ ഇളവ് വരുത്തേണ്ടത് ഇന്ത്യയുടെ ധാർമ്മികമായ കടമയാണ് എന്നായിരുന്നു മന്മോഹൻ സഭയിൽ വ്യക്തമാക്കിയത്.പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ഭാവി നടപടികളിൽ ഉപപ്രധാനമന്ത്രിയായ എൽ.കെ അദ്വാനി ഇക്കാര്യം മനസ്സിൽ വയ്ക്കണമെന്നും മന്മോഹൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു.
ബംഗ്ലാദേശിൽ മാത്രമല്ല പാകിസ്ഥാനിലും മത ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുണ്ടെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ എൽ.കെ അദ്വാനിയോട് പറയുന്നതും സഭാ രേഖകളിൽ വ്യക്തമാണ്. ആവശ്യത്തെ പൂർണമായും പിന്തുണയ്ക്കുന്നെന്നായിരുന്നു അദ്വാനിയുടെ മറുപടി. വംശഹത്യയിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് പലായനം ചെയ്തവരേയും നിയമ വിരുദ്ധ കുടിയേറ്റക്കാരേയും ഒരു പോലെ കാണാൻ കഴിയില്ലെന്നും അദ്വാനി മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മത വിവേചനവും അതിന്റെ ഭാഗമായുള്ള ക്രൂരതകളും അനുഭവിച്ച് ഇന്ത്യയിലേക്ക് അഭയാർത്ഥികളായി എത്തുന്ന അവിടുത്തെ മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതാണ് പുതിയ പൗരത്വ ഭേദഗതി ബിൽ. മന്മോഹൻ സിംഗ് പതിനാറു വർഷങ്ങൾക്ക് മുൻപ് രാജ്യസഭയിൽ ആവശ്യപ്പെട്ടതും ഇതു തന്നെയാണ്. അന്ന് ആവശ്യപ്പെട്ടത് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എതിർക്കുന്നതിൽ നിന്ന് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നുവെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.