ചർച്ച് ഓഫ് സൗത്ത് ഇന്ത്യ വിശ്വാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് ശനിയാഴ്ച വിരാമമായത്.അബുദാബിയിലെ ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്തോട് ചേർന്ന 4.37ഏക്കർ സ്ഥലമാണ് അബുദാബി ഗവൺമെന്റ് ഇതിനായി അനുവദിച്ചിട്ടുള്ളത്.അബുദാബിയിലെ അബു മുറൈഖയിൽ നടന്ന തറക്കല്ലിടൽ ചടങ്ങിന് സി.എസ്.ഐ സഭയുടെ പരമാധ്യക്ഷൻ ഫാദർ തോമസ്.കെ.ഉമ്മൻ മുഖ്യ കാർമികത്വം വഹിച്ചു. മധ്യകേരള മഹായിടവക സെക്രട്ടറി ഫാദർ ജോൺ ഐസക്, സി.എസ്.ഐ ഇടവക വികാരി ഫാദർ സോജി വർഗീസ് ജോൺ എന്നിവർ സഹകാർമികത്വം വഹിച്ചു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള അഞ്ഞൂറോളം വിശ്വാസികളാണ് ചടങ്ങിൽ പങ്കെടുത്തു.അബുദാബിയിലെ ദേവാലയ നിർമ്മാണം പൂർത്തിയാവുന്നതോടെ യു.എ.ഇയിലെ വിശ്വാസികൾക്കെല്ലാം ഒത്തുകൂടാനുള്ള കേന്ദ്രമായി മാറും. 2020 മാർച്ചോടെ നിർമ്മാണം ആരംഭിക്കുന്ന ദേവാലയം ഒരുവർഷത്തിനകം വിശ്വാസിസമൂഹത്തിന് തുറന്ന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തറക്കല്ലിടൽ ചടങ്ങിന് മുന്നോടിയായി അബുദാബി സെയ്ന്റ് ആൻഡ്രുസ് ദേവാലയത്തിൽ പ്രത്യേക ശിലാ ശുശ്രൂഷയും പ്രാർത്ഥനയും വെള്ളിയാഴ്ച നടന്നു. യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ വിശിഷ്ടാതിഥിയായിരുന്നു. യു.എ.ഇ സഹിഷ്ണുതയുടെ നാടാണെന്നും വ്യത്യസ്ത മതക്കാർക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് രാജ്യം ഉറപ്പ് നൽകുന്നതെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു.