തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കിലെ കുഞ്ഞുങ്ങള്‍ വിശപ്പടക്കാന്‍ മണ്ണ് തിന്ന സംഭവത്തില്‍ ഡിസംബര്‍ ഏഴ് ശനിയാഴ്ച ഡിസംബര്‍ എട്ടിലെ തീയതി വെച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ് പി ദീപക് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ‘കുട്ടികളുടെ മണ്ണ് തിന്നല് വിവാദം തെറ്റിദ്ധാരണാജനകം. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് അന്തിമം’. കഴിഞ്ഞ കുറച്ചുദിവസമായി ശിശുക്ഷേമസമിതി കുഞ്ഞുങ്ങള്‍ മണ്ണ് തിന്നു എന്ന് ആവര്‍ത്തിക്കുകയും ബാലാവകാശ കമ്മീഷന് മണ്ണ് തിന്നില്ല എന്ന് ഉറപ്പിച്ചു പറയുകയുമായിരുന്നു. ശിശുക്ഷേമ സമിതിയുടെയും ബാലാവകാശ കമ്മീഷന്റെയും ചുമതലക്കാര്‍ കടുത്ത സി പി എമ്മുകാര്‍ ആയതുകൊണ്ട് പൊതുജനങ്ങള്‍ ആശയക്കുഴപ്പത്തിലായിരുന്നു.
കഴിഞ്ഞ രണ്ടുതവണയും ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജയിച്ചിരുന്നത്. ഇപ്പോഴത്തെ കൗണ്‍സിലര്‍ മായാ രാജേന്ദ്രന് മുന്‍ കൗണ്‍സിലറും ജനകീയനുമായ രാജേന്ദ്രന്റെ ഭാര്യയാണ്. ഇക്കുറി എങ്ങനെയും ശ്രീകണ്ഠേശ്വരം വാര്‍ഡ് പിടിക്കണം എന്ന സി പി എം തീരുമാനമാണ് മണ്ണ് തിന്നല് വിവാദത്തിന്റെ പിന്നില്‍. സി പി എം ഓഫീസിനോട് ചേര്‍ന്നുതന്നെയുള്ള കുടിലില്‍ താമസിക്കുന്ന ഈ കുടുംബത്തിന് പാര്‍ട്ടിക്കാരുമായി ഉറ്റബന്ധമാണ് ഉള്ളത്. ഇവരുടെ കുടുംബത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പോലും കൗണ്‍സിലറെ കൂടാതെ ഇടപെട്ടിരുന്നത് ഈ ഓഫീസിലെ സി പി എം പ്രവര്‍ത്തകരാണ്. പലപ്പോഴും ഭക്ഷണപ്പൊതി പോലും ഇവര്‍ കൊടുക്കാറുണ്ടായിരുന്നു. കൗണ്‍സിലറെ തേജോവധം ചെയ്യാന്‍, കൗണ്‍സിലര്‍ ശ്രദ്ധിക്കുന്നില്ലെന്ന് വരുത്താന്‍ വീടിനോട് ചേര്‍ന്ന പാര്‍ട്ടി ഓഫീസിലെ സഖാക്കള്‍ തന്നെയാണ് ഇങ്ങനെയൊരു സംഭവം സൃഷ്ടിച്ചെടുത്തത്. സംസ്ഥാന ശിശുക്ഷേമസമിതിയില്‍ നല്കിയ പരാതിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് തയ്യാറാക്കി കൊടുത്തത്. ശിശുക്ഷേമസമിതിയെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചോ അറിയാത്ത ഒരു പാവം സഖാവിന്റെ പാര്‍ട്ടി സ്നേഹം കൂടെയുള്ള സഖാക്കള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.
ശിശുക്ഷേമസമിതിയില്‍ കൊടുക്കാനുള്ള പരാതി തയ്യാറാക്കാനുള്ള വിദ്യാഭ്യാസമോ ലോകവിവരമോ ഇല്ലാത്ത ഈ വീട്ടമ്മയ്ക്ക് പരാതി തയ്യാറാക്കി കൊടുത്തതും തൊട്ടടുത്ത പാര്‍ട്ടി ഓഫീസിലെ സഖാക്കള്‍ തന്നെയായിരുന്നു. പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയതും ശിശുക്ഷേമസമിതി തന്നെയായിരുന്നു. അതിന്റെ പിന്നില്‍ കോര്പ്പറേഷന് പിടിക്കാനുള്ള തത്രപ്പാടില്‍ പുതിയ നഗരപിതാവ് പോലും ഇതില്‍ ഇരയായി. അദ്ദേഹത്തിന് പങ്കുണ്ടെന്ന ആരോപണം അതേപടി വിഴുങ്ങുന്നില്ല. മാധ്യമശ്രദ്ധയിലേക്ക് മണ്ണ് തിന്നുന്ന സംഭവം എത്തിയതോടെ ഈ കുടുംബത്തിന്റെ ദൈന്യസ്ഥിതി അന്താരാഷ്ട്ര വാര്‍ത്തയായി. മാധ്യമങ്ങള്‍ ഈ സംഭവത്തിന്റെ പിന്നാലെ കൂടുതല്‍ അന്വേഷണം നടത്തി. പാര്‍ട്ടി ഓഫീസിനോട് തൊട്ടു ചേര്‍ന്നുള്ള വീട്ടില്‍ കുഞ്ഞുങ്ങള്‍ വിശപ്പു മാറ്റാന്‍ മണ്ണ് തിന്നുന്ന സാഹചര്യം എന്തുകൊണ്ട് പാര്ട്ടിക്കാര് അറിഞ്ഞില്ല എന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടി പറയാനായില്ല. മാത്രമല്ല, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും മുന്‍ നഗരപിതാവായ മേയര്‍ ബ്രോയുടെയും പിഴവുകളും ചര്‍ച്ചാവിഷയമായി. റെയില്‍വേ കോളനിയില്‍ താമസിക്കുന്ന ഈ കുടുംബത്തിന് റേഷന്‍കാര്‍ഡ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ റേഷന്‍ കിട്ടാതിരുന്നത് എന്നും അവരുടെ പട്ടിണി പരിഹരിക്കുന്നതില്‍ കുടുംബശ്രീയും സാമൂഹ്യക്ഷേമ വകുപ്പും സിവില്‍ സപ്ലൈയ്സും ഒക്കെ പരാജയപ്പെട്ട കാര്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നു. കൗണ്‍സിലര്‍ മായക്ക് എതിരെ വെച്ചത് കൊണ്ടത് പിണറായിക്കാണ്. എല്ലാദിവസവും ശ്രീകണ്ഠേശ്വരനെ് തൊഴുത് പകലന്തിയോളം നാട്ടുകാര്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന രാജേന്ദ്രനെയും മായാ രാജേന്ദ്രനെയും തകര്‍ത്തെറിയാനുള്ള ദുരാഗ്രഹത്തിന് ഭഗവാന് കൊടുത്ത പണിയാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൗണ്‍സിലറെ സി പി എം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പിണറായിയെ ദൈവം തകര്‍ക്കും എന്നൊരു പുതുമൊഴി കൂടി ശ്രീകണ്ഠേശ്വരം ഭാഗത്ത് ഇറങ്ങിയിട്ടുണ്ട്.
ഇവിടെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന് രംഗത്ത് വരുന്നത്. പിണറായിയുടെ പ്രതിച്ഛായക്ക് മങ്ങലേല്ക്കാതെ കാത്തുസൂക്ഷിക്കാനുള്ള ദൗത്യമാണല്ലോ കമ്മീഷന് ചെയര്മാന് പി സുരേഷിന് ഉള്ളത്. കാര്യമായ പരിശോധനയൊന്നും ഇല്ലാതെ പ്രശ്നം തിരിച്ചുവിടാന്‍ കമ്മീഷന് നിലപാടെടുത്തു. അവിടെ പട്ടിണി മൂലം കുഞ്ഞുങ്ങള്‍ മണ്ണ് തിന്നിട്ടില്ല എന്ന്. കമ്മീഷന്റെ പ്രസ്താവനയ്ക്ക് എതിരെ അന്ന് ശിശുക്ഷേമ സമിതി വീണ്ടും ഉറച്ച നിലപാട് എടുത്തു. കുഞ്ഞുങ്ങള്‍ പട്ടിണിമൂലം മണ്ണ് തിന്നിട്ടുണ്ട്, ബാലാവകാശ കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ല എന്ന്. രണ്ടും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയതുകൊണ്ട് മറ്റുള്ളവരാരും ഇക്കാര്യത്തില്‍ കാര്യമായി ഇടപെട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് വന്നതോടെ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വന്നു. മുഖ്യമന്ത്രി വിരട്ടിയതുകൊണ്ട് ആയിരിക്കും ശനിയാഴ്ച പൊടുന്നനെ ഞായറാഴ്ചത്തെ തീയതി വെച്ച് ശിശുക്ഷേമസമിതി പുതിയ പ്രസ്താവന ഇറക്കി. പക്ഷേ, സത്യം തുറന്നുപറയാനുള്ള ആര്‍ജ്ജവം എസ് പി ദീപക് കാട്ടി. ‘ഈ വിഷയം വളച്ചൊടിച്ച് തെറ്റിദ്ധാരണാജനകമായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതില്‍ സമിതിക്ക് അതിയായ എതിര്‍പ്പുണ്ട്. സമിതി നടത്തിയ പ്രാഥമിക അന്വേഷണങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ കുട്ടികളുടെ ഏജന്‍സികളുടെ ഏകോപന പ്രവര്‍ത്തനമാണ് സമിതി ആഗ്രഹിക്കുന്നത്. മറ്റൊരു തര്‍ക്കവും മത്സരവും ഈ സ്ഥാപനങ്ങളുമായി സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ഇല്ല. ബാലാവകാശ കമ്മീഷന് ശരിയായ കണ്ടെത്തലുകള്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തില്‍ മണ്ണ് തിന്നലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വഴിമാറണമെന്നും സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അവസരം ഉണ്ടാക്കരുതെന്നും സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ദീപക് എസ് പി അഭ്യര്‍ത്ഥിച്ചു’.
കുഞ്ഞുങ്ങള്‍ തിന്നതിനേക്കാള്‍ കൂടുതല്‍ മണ്ണ് പിണറായിയുടെ മുന്നില്‍ നിന്ന് എസ് പി ദീപക് തിന്നു എന്ന കാര്യം ഈ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. പിണറായിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ നിലനിര്‍ത്താന്‍ ബാലാവകാശ കമ്മീഷനും ചെയര്മാന് സുരേഷും നടത്തിയ ശ്രമങ്ങളെ തകിടം മറിച്ചു എന്നതാണ് എസ് പി ദീപകിന് എതിരെ ഉയര്‍ന്ന ആരോപണം. പുതിയ നഗരപിതാവാകട്ടെ, കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ജോലി കൊടുത്തും താമസസ്ഥലം വാഗ്ദാനം ചെയ്തും പാര്‍ട്ടി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തിയതുകൊണ്ട് പിണറായിയുടെ ഊരിപ്പിടിച്ച വാളില്‍നിന്ന് രക്ഷപ്പെട്ടു. കോര്പ്പറേഷന് പിടിക്കാനായി നാടകമൊരുക്കിയ സഖാക്കള്‍ക്ക് ഒപ്പം പാറപോലെ നിന്ന ദീപക് ഇക്കാര്യത്തില്‍ രക്തസാക്ഷിയാവുകയും ചെയ്തു. ഭാര്യയും കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കാഴ്ചകള്‍ കാണാന്‍ ഉലകം ചുറ്റും വാലിബനായി ഇറങ്ങിയ പിണറായിയുടെ യാത്രാച്ചെലവും കുഞ്ഞുങ്ങള്‍ മണ്ണ് തിന്നുന്നതും മാധ്യമങ്ങള്‍ താരതമ്യം ചെയ്തതാണ് ഇനിയെങ്കിലും മാധ്യമങ്ങള്‍ ഈ സംഭവത്തില്‍ നിന്ന് വിട്ടു നില്ക്കണേ എന്ന ദീപകിന്റെ അഭ്യര്‍ത്ഥനയുടെ കാരണം.
പക്ഷേ, പ്രശ്നം ഇവിടെ തീരുന്നില്ല. പട്ടിണി കാരണം അരി മോഷ്ടിച്ചു എന്ന് പറഞ്ഞാണ് അട്ടപ്പാടിയിലെ മധുവിനെ ഒരുകൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. പക്ഷേ, അത് ഉത്തരേന്ത്യയിലെ പോലെ ആള്ക്കൂട്ടകൊലപാതകമല്ല. അത് ഒറ്റയ്ക്കൊറ്റയ്ക്ക് അടിക്കുകയായിരുന്നു. കാരണം പിണറായിയുടെ കീഴില്‍ ആള്‍ക്കൂട്ടകൊലപാതകം ഉണ്ടാകില്ലല്ലോ. ഈ തരത്തില്‍ പട്ടിണി അനുഭവിക്കുന്ന, രാഷ്ട്രീയ വൈരാഗ്യം മൂലം നരകയാതന അനുഭവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ഇനിയും കേരളത്തിലുണ്ട്. അത്തരം കുടുംബങ്ങളെ, അവരുടെ ദൈന്യതയെ തുറന്നുകാട്ടാനുള്ള ബാധ്യത മാധ്യമങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ അത് മാധ്യമപ്രവര്‍ത്തനമാകില്ല. ഇന്ന് കേരളത്തില്‍ നടക്കുന്ന ദുശ്ശാസനനെ വെല്ലുന്ന പ്രവൃത്തികള്‍ തുറന്നുകാട്ടിയേ കഴിയൂ. എസ് പി ദീപക് അല്ല, ആര് അഭ്യര്‍ത്ഥിച്ചാലും മണ്ണ് തിന്നതും റേഷന്‍ കിട്ടാത്തതും പട്ടിണി മരണവും ഒക്കെ പുറത്തു കൊണ്ടുവരേണ്ടി വരും. ബാലാവകാശ കമ്മീഷനെയും ശിശുക്ഷേമസമിതിയെയും ഒത്തുതീര്‍പ്പിലാക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് വരേണ്ടി വന്നു എന്നത് ഈ സര്‍ക്കാരിന്റെ പരാജയം തന്നെയാണ് തുറന്നുകാട്ടുന്നത്. ദീപകിനോട് ഒരു ചോദ്യം മാത്രം, ഒത്തുതീര്‍പ്പിനു മുന്‍പ് നിങ്ങളില്‍ ആര് പറഞ്ഞതാണ് സത്യം?