ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബില്ല് സംബന്ധിച്ച യുഎസ് ഫെഡറല്‍ കമ്മീഷന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഫെഡറല്‍ കമ്മീഷന്റെ ആരോപണം അതിശയിപ്പിക്കുന്നില്ലെന്നും മുന്‍കാല ചരിത്രം കമ്മീഷന്റെ നിലപാട് വെളിവാക്കുന്നു എന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.. ബില്ല് മുന്‍വിധിയോട് കൂടിയതും പക്ഷപാതപരവുമാണെന്ന കമ്മീഷന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല. ബില്ലിനെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്തതാണ് ഇത്തരം ഒരു അഭിപ്രായം ഉണ്ടാകാന്‍ കാരണമെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി ബില്ലിനെ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്നാണ് യുഎസ് കമ്മീഷന് വിശേഷിപ്പിച്ചത്. ബില്ല് മതം അടിസ്ഥാനമാക്കിയുള്ളതാണെന്നും ബില്‍ ലോക്സഭ പാസാക്കിയതില്‍ ആശങ്കയുണ്ടെന്നും യുഎസ് കമ്മീഷന് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. കൂടാതെ ബില്ല് രാജ്യ സഭയില്‍ കൂടി പാസ്സായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം ഏര്പ്പെടുത്തുന്നതടക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫെഡറല്‍ കമ്മീഷന് വ്യക്തമാക്കിയിരുന്നു.
അതാത് രാജ്യങ്ങളിലെ ജനങ്ങളുടെ പൗരത്വം ഉറപ്പുവരുത്തുക എന്നത് എല്ലാ രാജ്യങ്ങളുടെയും കടമയാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇതിനുള്ള ഉത്തരവാദിത്വം ഉണ്ട്. ദേശീയ പൗരത്വ ഭേദഗതി ബില്ലോ, ദേശീയ പൗരത്വ രജിസ്റ്ററോ ആരുടെയും പൗരത്വം ഇല്ലാതെയാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല. ജനങ്ങളുടെ പൗരത്വം ഉറപ്പുവരുത്താന്‍ ചില പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ദേശീയ പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവന്നതെന്നും രവീഷ്കുമാര് പറഞ്ഞു.
ക്രൂര പീഡനം മൂലം നിരവധി ആളുകളാണ് അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയം തേടി എത്തിയിരിക്കുന്നത്. ഇതില്‍ മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. ഇവരുടെ മനുഷ്യാവകാശം ഉള്‍പ്പെടെയുള്ള അവകാശങ്ങളെ സംരക്ഷിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ബില്ല് ഒരു വിഭാഗത്തിന്റെയും താത്പര്യങ്ങള്‍ക്ക് എതിരല്ല. നിലവില്‍ ഇന്ത്യന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്നവരെ ബില്ല് ബാധിക്കില്ലെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
മതത്തിന്റെ പേരിലുള്ള ക്രൂര പീഡനങ്ങള്‍ മൂലം പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര വിഭാങ്ങള്‍ക്ക് പൗരത്വം നല്കുന്ന ബില്ലാണ് ഇത്. എന്നാല്‍ ഇത് മനസ്സിലാക്കാതെയാണ് യുഎസ് കമ്മീഷന് അടക്കമുള്ളവര്‍ ബില്ലിനെ എതിര്‍ക്കുന്നത്. ആളുകള്‍ക്ക് ഗുണകരമായ തീരുമാനങ്ങളെ പിന്തുണയ്ക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. മത സ്വാതന്ത്ര്യത്തിന് വില കല്പ്പിക്കുന്നവര് ബില്ലിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.