പപുവ ന്യൂ ഗ്വിനിയ: ലോകത്തിലെ ഏറ്റവും പുതിയ രാജ്യമാകാനൊരുങ്ങി ബൗഗന്‍വില്ലെ. പപുവ ന്യൂ ഗ്വിനിയയുടെ (പിഎന്‍ജി) കിഴക്കന്‍ ഭാഗത്തുള്ള വിദൂരമായ പ്രദേശമാണ് ബൗഗന്‍വില്ലെ. പപുവ ന്യൂ ഗ്വിനിയയുടെ ഭാഗമായ ഈ പ്രദേശം സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമായി ശ്രമിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കഷ്ടതകള്‍ക്കും ആഭ്യന്തര സംഘര്ങ്ങള്ക്കുമെല്ലാം അറുതി വരുത്തിക്കൊണ്ട് പപുവ ന്യൂ ഗ്വിനിയയില്‍ നിന്ന് സ്വതന്ത്രമാകാന്‍ ജനങ്ങള്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. ഇതോടെയാണ് ബൗഗന്‍വില്ലെ എന്ന പുതിയ രാജ്യം രൂപീകൃതമാകാൻ പോകുന്നത്.
ഏകദേശം 300,000 ആളുകളാണ് ഈ പ്രദേശത്തുള്ളത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ബുക്കയ്ക്ക് പുറത്തുള്ള ഗ്രാമങ്ങളിലും ബൗഗന്‍വില്ലെ ദ്വീപിലുള്ള മറ്റ് രണ്ട് പ്രധാന നഗരങ്ങളായ അരാവ, ബ്യൂണ്‍ എന്നിവിടങ്ങളിലുമാണുള്ളത്. 2011 ലെ സെന്‍സസ് പ്രകാരം ബൗഗന്വില്ലെയിലെ ജനസംഖ്യ 2,49,358 ആണ്. 1768ല്‍ കിഴക്കന്‍ തീരത്ത് കപ്പലിറങ്ങിയ ഫ്രഞ്ച് നാവികന് ലൂയിസ് അന്റോയ്ന്‍ ഡി ബൗഗന്‍വില്ലെയുടെ പേരിലാണ് ഈ ദ്വീപ് പിന്നീട് അറിയപ്പെട്ടത്.
വോട്ടെടുപ്പ് പട്ടികയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായതെന്നും ജനങ്ങളുടെ ഹിതപരിശോധനയില്‍ ഏകദേശം 20,0000ല്‍ അധികം വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും ചീഫ് റഫറണ്ടം ഓഫീസര്‍ മൗറീഷ്യോ ക്ലോഡിയോ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മെലനേഷ്യന്‍ ഭാഷയാണ് ബൗഗന്വില്ലക്കാര് കൂടുതലും ഉപയോഗിക്കുന്നത്. പ്രാദേശിക ഭാഷയായി ടോക് പിസിന് എന്ന ഇംഗ്ലീഷ് മിശ്രഭാഷയും പ്രചാരത്തിലുണ്ട്. ഇവക്ക് പുറമെ ഏതാണ്ട് 19 വ്യത്യസ്ത തദ്ദേശീയ ഭാഷകളെങ്കിലും ബൗഗന്വില്ലെക്കാര് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
19ാം നൂറ്റാണ്ടില്‍ ബൗഗന്വില്ലെയെ ജര്‍മ്മനി കോളനിവത്ക്കരിച്ചു. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയത്ത് ജപ്പാന് ബൗഗന്വില്ലെയെ സൈനിക താവളമായി ഉപയോഗിച്ചിരുന്നു. അതിനുശേഷം 1975ല്‍ പാപ്പുവ ന്യൂ ഗ്വിനിയക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഓസ്ട്രേലിയയാണ് ഇവിടം ഭരിച്ചിരുന്നത്. 1998ല്‍ ബൗഗന്‍വില്ലെയുടെ വിമത ഗറില്ല സൈന്യവും പപുവ ന്യൂ ഗ്വിനിയ സേനയും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ 20,000 ത്തോളം പേര് മരിച്ചിരുന്നു.