തൃശൂര്‍: 2017 ലെ ഗുരുവായൂര്‍ രാഷ്ട്രീയ കൊലപാതകത്തില്‍(ആനന്ദിന്റെ കൊലപാതകം) സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആനന്ദന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണു ഹൈക്കോടതി വിധി. ഹൈക്കോടതിക്കുള്ള വിശേഷ അധികാരം ഉപയോഗിക്കുവാന്‍ മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുവാന്‍ ഹര്‍ജ്ജിക്കാര്‍ക്ക് സാധിച്ചത് കണക്കിലെടുത്താണ് ഉത്തരവ്.
സര്‍ക്കാര്‍ നിയമിക്കുന്ന പ്രോസിക്യൂട്ടര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നീതിയുക്തമായി പ്രവര്‍ത്തിക്കില്ല എന്ന വാദിയുടെ ആശങ്ക കോടതി മുഖവിലയ്ക്ക് എടുത്തു. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രത്യേകിച്ച് അമ്മയുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കേരള ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് അശോക് മേനോനാണ് വിധി പറഞ്ഞത്. അഭിഭാഷകനായ വി സജിത്കുമാര്‍ മുഖേനയാണ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയിൽ അമ്മ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് സത്യസന്ധമായും ന്യൂനതകള്‍ കൂടാതെയും പൂര്‍ത്തിയാക്കുന്നതിന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ കോടതിയെ സമീപിച്ചത്. തൃശൂര്‍ ബാറിലെ ടി.സി കൃഷ്ണനാരായണന്‍ എന്ന അഭിഭാഷകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണം എന്നാണ് അമ്മ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കേസിൽ നിയമപോരാട്ടം നടക്കുകയാണ്.
നവംബര്‍ 12ന് ഉച്ചക്ക് ഒന്നരയോടെ ആനന്ദ് ബൈക്കില്‍ എത്തിയപ്പോള്‍ പിന്തുടര്ന്നെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിടുകയും തെറിച്ചു വീണ ആനന്ദിനെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് കാറില്‍ എത്തിയ നാലംഗ സംഘം ആനന്ദിനെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. നാല് സിപിഎം പ്രവര്‍ത്തകരായിരുന്നു ആനന്ദിന്റെ കൊലപാതകത്തിലെ പ്രതികള്‍.