ന്യൂഡല്‍ഹി: ഇന്ത്യാ വിഭജനം നടത്തിയില്ലായിരുന്നുവെങ്കില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അന്‍പത് വര്‍ഷം മുന്‍പ് ഈ ബില്ല് കൊണ്ടുവന്നിരുന്നുവെങ്കില്‍ ഇന്ന് സാഹചര്യം ഇത്രയും രൂക്ഷമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി അധികാരത്തിലെത്തിയത് ഭരണം നടത്താന്‍ മാത്രമല്ല. രാജ്യത്ത് പലതും തിരുത്താന്‍ കൂടി വേണ്ടിയാണ്.
വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളില്‍ നിന്നും ഒരിക്കലും പിന്തിരിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ല് പാസായ ശേഷം അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ എണ്ണം വ്യക്തമാകും. ലക്ഷക്കണക്കിന് ആളുകള്‍ പൗരത്വത്തിന് അപേക്ഷ നല്‍കും.
രാഷ്ട്ര വിഭജന സമയത്ത് ജവഹര്‍ലാല്‍ നെഹ്റുവും ലിഖായത്ത് അലിഖാനും തമ്മില്‍ സ്വരാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന ധാരണയിലെത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് മൂന്നാം വര്‍ഷം ഒരു മതേതര ജനാധിപത്യ രാഷ്ട്രം സൃഷ്ടിച്ച് ഇന്ത്യ വാക്കു പാലിച്ചു. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത വിവേചനവും ചൂഷണവും നേരിടേണ്ടി വന്നു. ഇത് പതിവായതോടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചു. അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് പൗരത്വ ഭേദഗതി ബില്ല്.
ബില്ല് പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. കോടതി ഈ ബില്ല് അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറു മതങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പൗരന്മാരായി അംഗീകരിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് ആരും മിണ്ടുന്നില്ലെന്നും മുസ്ലീങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നതാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങളെ ന്യൂനപക്ഷങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. ഇവയെല്ലാം ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ഒരു ഇസ്ലാമിക രാഷ്ട്രത്തില്‍ എങ്ങനെയാണ് മുസ്ലീങ്ങള്‍ വിഭാഗീയത നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു. മുസ്ലീങ്ങളടക്കമുള്ള ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പൗരത്വ ഭേദഗതി നിയമം ഒരു രീതിയിലും ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്കി.