കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു. റോഡിലെ കുഴികൾ ഇല്ലായിരുന്നെങ്കിൽ യദുവിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും കുടുംബം ജനം ടി വി യോട് പ്രതികരിച്ചു. യദുലാലിന്റെ കുടുംബത്തിന് സഹായം ലഭ്യമാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
പോളി ടെക്നിക് വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്ന യദു എന്ന ചെറുപ്പക്കാരൻ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. അമ്മ നിഷ കഴിഞ്ഞ അഞ്ച് വർഷമായി ക്യാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലാണ്. തയ്യൽക്കാരനായ അച്ഛൻ ലാലൻ ആസ്മ രോഗിയാണ്. റോഡിലെ കുഴികൾ കൃത്യമായി അടച്ചിരുന്നെങ്കിൽ യദുവിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
രാവിലെ തഹസിൽദാർ യദു ലാലിന്റെ വീട്ടിലെത്തി വിവര ശേഖരണം നടത്തിയിരുന്നു. അതേ സമയം അപകടത്തിനിടയാക്കിയ കുഴി കഴിഞ്ഞ ദിവസം രാത്രിയിൽ ജല വിഭവ വകുപ്പിന്റെ നേതൃത്വത്തിൽ അടച്ചു.