ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ തോല്‍വി ആഗോളതലത്തില്‍ തന്നെ അതിരു വിട്ട പ്രീണന നയം നടപ്പാക്കുന്ന ഇടതു പാര്‍ട്ടികള്‍ക്ക് കിട്ടിയ തിരിച്ചടിയാണ്. ബ്രിട്ടനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവുകള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി.
ജൂണ്‍ 2016ല്‍ നടന്ന ബ്രെക്സിറ്റ് റഫറണ്ടത്തിന് ശേഷം കാലങ്ങള്‍ നീണ്ട രാഷ്ട്രീയ സമസ്യകളുടെ പര്യവസാനം കൂടിയാണ് ഇത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാന്‍ തീരുമാനിച്ച റഫറണ്ടത്തിന് ശേഷം റഫറണ്ടത്തെ എതിര്‍ത്ത അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ രാജിയോടെയാണ് രാഷ്ട്രീയ അനശ്ചിതത്വം ഉടലെടുത്തത്. തുടര്‍ന്നു ബ്രെക്സിറ്റ് അനുകൂലിയായ ബോറിസ് ജോണ്സണ് അധികാരം ഏല്‍ക്കുമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിത നീക്കത്തില്‍ തെരേസാ മെയ് പ്രധാനമന്ത്രി പദത്തില്‍ എത്തുകയായിരുന്നു.
ബ്രെക്സിറ്റ് ചര്‍ച്ചകള്‍ കൂടുതല്‍ കരുത്തോടെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ 2017ല്‍ രാജിവെച്ചു പൊതു തെരഞ്ഞെടുപ്പിനെ നേരിട്ട മെയുടെ പ്രതീക്ഷകളെ പാടെ തകിടം മറിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും വര്‍ദ്ധിച്ച അംഗബലത്തോടെ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പിന്നീട് ബില്‍ അവതരണ വേളയില്‍ എല്ലാം മെയുടെ മുന്നേറ്റം തടഞ്ഞു കൊണ്ടിരുന്നു. ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയാതെ വന്നതോടെ ഗത്യന്തരം ഇല്ലാതെയാണ് മാര്‍ച്ചില്‍ തെരേസ മെയ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം രാജി വച്ചത്.
പൊതുവെ കര്‍ക്കശ നിലപാടുകാരനായി അറിയപ്പെടുന്ന കണ്‍സര്‍വേറ്റിവിന്റെ ബോറിസ് ജോണ്സണ് മെയ്ക്ക് പിന്‍ഗാമിയായി എത്തി. പാര്‍ലമെന്റിനെ അനുനയിപ്പിച്ചു പല തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ച ബോറിസ് അവസാന കൈ ആയിട്ടാണ് രാജിക്ക് ഒരുങ്ങിയതും വീണ്ടും ഒരു തെരഞ്ഞെടുപ്പിന് ബ്രിട്ടനില്‍ കളം ഒരുങ്ങിയതും.
കശ്മീരില്‍ കാലിടറി ശീമയിലെ ഇടതുപക്ഷം
പ്രധാനമായും കുടിയേറ്റയേറ്റക്കാരുടെയും തൊഴിലാളികളുടെയും വോട്ട് ബാങ്കില്‍ ജയിച്ചു കയറിയിരുന്ന ഇടതു പക്ഷം കഴിഞ്ഞ കുറേക്കാലങ്ങളായി ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് അകന്ന് പോയതാണ് അവരുടെ പരാജയത്തിന്റെ പ്രധാന കാരണം. ടോണി ബ്ലെയറിന്റെ കാലത്തെ ഒരു മധ്യ ഇടതു ലെയിനില്‍ നിന്നും അവര്‍ കൂടുതല്‍ ഇടതു വശത്തേക്ക് ചാഞ്ഞതും ഒരു കാരണം തന്നെ.
2015 നവംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെമ്പ്ലി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ടോറി ലീഡറും അന്നത്തെ പ്രധാനമന്ത്രിയും ആയിരുന്ന ഡേവിഡ് കാമറൂണ്‍ ഇന്ത്യന്‍ മനസുകളെ കുറേശെയായി കാന്സര്വേറ്റിവിനോട് ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ആ സന്ദര്‍ശനത്തില്‍ മോദിയെ കാണാന്‍ ആദ്യം വിസമ്മതിച്ച കോര്‍ബിന്റെ പ്രവര്‍ത്തി അന്നേ ലേബറിനുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ കാരണമാക്കി. അതിനു പുറമെയാണ് കശ്മീര്‍ വിഷയത്തില്‍ അനാവശ്യമായ കൈ കടത്തല്‍ ഉണ്ടായത്.
ലേബര്‍ പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്തിരുന്ന ഇന്ത്യന്‍ ജനതക്കേറ്റ പ്രഹരം ആയിരുന്നു ലേബറിന്റെ കശ്മീര്‍ നയത്തിലുള്ള മാറ്റം. കശ്മീര്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണ് എന്ന നിലയില്‍ നിന്നും മാറി ഇന്ത്യ അനാവശ്യമായി കശ്മീരില്‍ ഇടപെടുന്നു, അനീതി കാട്ടുന്നു എന്ന രീതിയില്‍ ആയിരുന്നു ലേബറിന്റെ നേതാവ് ജെര്‍മി കോര്‍ബിന്റെ വാക്കുകള്‍. കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന പേരിൽ സംഘടിത ജിഹാദി ന്യൂനപക്ഷ വോട്ട് ബാങ്കുകള്‍ ലക്ഷ്യംവെച്ചു നടത്തിയ വ്യജ പ്രസ്താവനകള്‍ ഫലത്തില്‍ ലേബറിനെ തിരിച്ചു കുത്തുകയാണ് ചെയ്തത്.
ഇതിനിടെ ആഗോള തീവ്ര ഇസ്ലാമിക സംഘടനകളോടുള്ള ലേബറിന്റെ പ്രത്യേകിച്ച് ജെര്‍മി കോര്‍ബിന്റെ മൃദുസമീപനം ഭൂരിപക്ഷം ബ്രിട്ടിഷുകാരെയും പാര്‍ട്ടിക്ക് എതിരാക്കി. അത് കൂടാതെ ഹമാസും ജെകെഎല്‍എഫും പോലെയുള്ള സംഘടനകള്‍ക്ക് ലേബറിനുള്ള തുറന്ന പിന്തുണയും ഒരു പരിധി വരെ സാധാരണ വോട്ടര്‍മാര്‍ക്കിടയില്‍ പോലും ഭീതി പരത്തുന്നതായിരുന്നു. ആഗസ്റ്റ് 15നു ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ എത്തിയ സ്ത്രീകളും കുട്ടികളും അടക്കം ഒരു കൂട്ടം ജിഹാദി ക്രിമിനലുകളാല്‍ ആക്രമിക്കപ്പെട്ടതിനെ മേയര്‍ സാദിഖ് ഖാന് അടക്കമുള്ള ലേബര്‍ നേതാക്കള്‍ അപലപിക്കാതിരുന്നതും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി.
തെരഞ്ഞെടുപ്പ് രംഗത്തെ ഇന്ത്യന്‍ കയ്യൊപ്പ്
കശ്മീര്‍ വിഷയത്തില്‍ പിന്നീട് പല തിരുത്തല്‍ പ്രസ്താവനകള്‍ വന്നെങ്കിലും അതിനിടെ തന്നെ വിവിധ ഇന്ത്യന്‍ സംഘടനകള്‍ പ്രത്യേകിച്ചും ഹിന്ദു ഗ്രൂപ്പുകള്‍ വ്യാപകമായി തന്നെ ലേബറിനെതിരെ പരസ്യമായി നിലപാട് എടുത്തിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തന സന്നദ്ധരായി എത്തിയ ഇന്ത്യന്‍ പ്രവര്‍ത്തകര്‍ ടോറി ക്യാംപില്‍ പ്രചാരണത്തിന് ആവേശം കൂട്ടി. സമൂഹ മാദ്ധ്യമങ്ങളിലും ഇത്തരം ഗ്രൂപ്പുകള്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തുകയും അത് ഫലപ്രാപ്തിയില്‍ എത്തുകയും ചെയ്തു. ലേബര്‍ ഭൂരിപക്ഷം ഉള്ള കൗണ്‍സിലുകളില്‍ ഇസ്ലാമോഫോബിയ പോലുള്ള നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിച്ചതും തദ്ദേശീയരില്‍ പ്രതിഷേധം തീര്‍ത്തു.
യഥാര്‍ഥത്തില്‍ ഈ വലതു പക്ഷ വിജയം കൊണ്ട് വീണടിഞ്ഞത് ലോകത്തിലെ പല രാജ്യങ്ങളിലെയും ന്യൂനപക്ഷ ഇസ്ലാമിക വോട്ട് ബാങ്ക് എന്ന സങ്കല്പമാണ്. കേരളത്തില്‍ ഉള്‍പ്പെടെ ഇടതു പക്ഷം അനുവര്‍ത്തിച്ചു വരുന്ന അതിരു വിട്ട പ്രീണനകള്‍ മറ്റൊരു വലിയ വിഭാഗത്തെ സംഘടിതരാക്കുന്നതിനും മറിച്ചു ചിന്തിക്കുന്നതിനും പ്രേരിപ്പിക്കുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.