ന്യൂഡൽഹി ; കശ്മീർ വിഷയത്തിൽ പാകിസ്താനെ പിന്തുണയ്ക്കുകയും , പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തുകയും ചെയ്ത മലേഷ്യയെ പ്രതിസന്ധിയിലാക്കി ഇന്ത്യയുടെ ശക്തമായ നിലപാടുകൾ . ശുദ്ധീകരിച്ച പാം ഓയ്ല്‍, പാമോലിന്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിയന്ത്രണം പ്രഖ്യാപിച്ചു.
ഇന്ത്യയിലേക്കുള്ള പാം ഓയ്ലിന്റെ മുന്‍നിര വിതരണക്കാരായ മലേഷ്യയ്ക്ക് ഇത് തിരിച്ചടിയായെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ വിലയിരുത്തൽ . ശുദ്ധീകരിച്ച പാമോയിലിന് നിയന്ത്രണ ഏർപ്പെടുത്തിയതോടെ ഇനി അസംസ്കൃത പാമോയിൽ ഇറക്കുമതി ചെയ്യും . അത് ഏറ്റവും കൂടുതൽ എത്തുന്നത് ഇന്തോനേഷ്യയിൽ നിന്നാണ് . ഫലത്തിൽ ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ട മലേഷ്യൻ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദിനു തിരിച്ചടിയാവുകയും , ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന ഇന്തോനേഷ്യയ്ക്ക് നേട്ടമാകുകയും ചെയ്യും .
മലേഷ്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2.8 ശതമാനവും കയറ്റുമതിയില്‍ 4 ശതമാനവും പാം ഓയ്ലിന്റെ സംഭാവനയാണ്. അതിനാല്‍ ഇന്ത്യയുടെ പെട്ടെന്നുള്ള തീരുമാനം മലേഷ്യയെ സാമ്പത്തികമായി കാര്യമായി ബാധിക്കുന്നത് തന്നെയാണ് . മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ് അടുത്തിടെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നീക്കം എന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
കശ്മീർ വിഷയത്തിൽ പാകിസ്താനു പിന്തുണ നൽകുക മാത്രമല്ല കശ്മീര്‍ ഇന്ത്യ ബലമായി കൈവശപ്പെടുത്തി എന്നായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ നടത്തിയ പരാമര്‍ശം. ഇന്ത്യ പാകിസ്താനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലേ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്നും മുഹമ്മദ് പറഞ്ഞിരുന്നു.
ഇതേ തുടർന്നാണ് ഇന്ത്യ മലേഷ്യയ്ക്കെതിരെയുള്ള നിലപാടുകൾ ശക്തമാക്കിയത് . ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണയുടെ വിപണികളിലൊന്ന് ഇന്ത്യയാണ്. പ്രതിവര്‍ഷം 90 ലക്ഷത്തിലധികം ടണ്‍ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മുഖ്യമായും ഇറക്കുമതി ചെയ്തിരുന്നത്.
എന്നാൽ കശ്മീർ വിഷയത്തിനു ശേഷം നിലവിൽ # ബോയ്കോട്ട് മലേഷ്യ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് മലേഷ്യൻ പാമോയിൽ വാങ്ങുന്നതിനെതിരെ ഇന്ത്യൻ സോഷ്യൽ മീഡിയയിലും പ്രതികരണങ്ങൾ വന്നിട്ടുണ്ട് .
ഇതിനിടയിൽ നരേന്ദ്രമോദിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മഹാതിർ മുഹമ്മദ് പറഞ്ഞിരുന്നെങ്കിലും ഇന്ത്യ പ്രതികരിച്ചിരുന്നില്ല .മുന്നറിയിപ്പുകൾ ഇല്ലാതെ മോദി സർക്കാർ സ്വീകരിച്ച ഈ നിലപാട് മലേഷ്യയെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് . സാമ്പത്തിക അടിത്തറയെ പോലും ഈ വിഷയം പ്രതികൂലമായി ബാധിക്കുമെന്നാണ് മലേഷ്യൻ സർക്കാരിന്റെ കണക്കുകൂട്ടൽ .