1970 ജൂലൈയിലാണ് സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദ് പിതാവ് സൈദ് ബിൻ തൈമൂറിൽ നിന്ന് ഒമാന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. സുൽത്താൻ ഖാബൂസിന്റെ ഭരണ മികവിൽ ഒമാൻ ഓരോ മേഖലയിലും അതിവേഗം വളരുന്ന കാഴ്ചയാണ് പിന്നെ കണ്ടത് . വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികം, ആരോഗ്യം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം സുൽത്താൻ ഖാബൂസിന്റെ ഭരണ നേതൃത്വത്തിൽ ഒമാൻ വലിയ വളർച്ച നേടി . മുൻപുണ്ടായ അമേരിക്ക ഇറാൻ സംഘർഷത്തിൽ ഇടപെട്ട് സമാധാനം ഉറപ്പ് വരുത്തിയ സുൽത്താൻ ഖാബൂസ് അറബ് ലോകത്തിന്റെ സമാധാന സന്ദേശ വാഹകൻ കൂടിയായിരുന്നു.ഇന്ത്യയുടെ കാഴ്ച്ചപ്പാടുകൾ എല്ലാക്കാലവും ശരിയ്ക്കൊപ്പമാണെന്ന് പ്രസ്താവിച്ച സുൽത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഊഷ്മളമായ ബന്ധമാണ് കാത്തു സൂക്ഷിച്ചത്.ഇഷ്ടപ്പെട്ട മേഖലകളെ കുറിച്ചും ,രാജ്യപുരോഗതിയ്ക്ക് മാതൃകയാക്കാവുന്ന പദ്ധതികളെ കുറിച്ചും ഇരുവർക്കുമിടയിൽ ചർച്ചകൾ നടന്നു .സഹായം തേടുന്ന ഇന്ത്യക്കാർക്ക് ഉടനടി അത് എത്തിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.യെമനിലെ ഏദനില്നിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഇന്ത്യൻ ഭരണകൂടത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചതും ഖാബൂസ് ബിൻ സയിദാണ്.സ്വദേശികൾക്ക് പുറമെ ഒമാനിലെ ലക്ഷകണക്കിന് വരുന്ന മലയാളികൾ ഉൾപെടുന്ന പ്രവാസി സമൂഹത്തിന് മികച്ച ജീവിത സൗകര്യങ്ങൾ ഉറപ്പ് വരുത്തി സുൽത്താൻ ഖാബൂസ്.പൂനെയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സുൽത്താൻ ഖാബൂസ് വിദ്യഭ്യാസം പൂർത്തിയാക്കിയത്. അവിടെ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ വിദ്യാർഥിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സയിദ്. ഏറ്റവും പ്രിയപ്പെട്ട ഭരണാധികാരിയെയാണ് ഒമാൻ ജനതയ്ക്കു ഇപ്പോൾ നഷ്ടമായിരിക്കുന്നത് .