പത്തനംതിട്ട: തിരുവാഭരണഘോഷയാത്ര കടന്ന് പോകുന്ന പാതയരികില്‍ മത്സ്യമാംസാദികളുടെ വില്പന നിരോധിച്ച പഞ്ചായത്ത് അധികൃതരുടെ തീരുമാനത്തിന് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെയും ഇന്നും മത്സ്യമാംസ വ്യാപാരം നിര്‍ത്തിവയ്ക്കണമെന്ന പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തില്‍ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് ആണ് വിശദീകരണം തേടിയിരിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന നടപടി ക്രമമാണിതെന്ന് പഞ്ചായത്തധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇത്തവണ ഇക്കാര്യത്തില്‍ അനാവശ്യ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് മറുപടി നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഘോഷയാത്രക്കിടെ തീര്‍ത്ഥാടകര്‍ കുളിക്കുമ്പോള്‍ നദിയില്‍
അറവു മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊന്തിയ സംഭവം നടന്നിരുന്നു. അന്നു മുതലാണ് എല്ലാ വര്‍ഷവും ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നല്‍കിയിട്ടുണ്ട്.
എന്നാല്‍ പഞ്ചായത്തിന്റെ സര്‍ക്കുലര്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ തിരുവാഭരണ ഘോഷയാത്ര പോകുന്ന പാതയില്‍ സാമൂഹ്യവിരുദ്ധര്‍ ഇറച്ചിമാലിന്യങ്ങള്‍ തള്ളിയതും വിവാദമായിട്ടുണ്ട്. നാട്ടുകാര്‍ ഘോഷയാത്ര എത്തുന്നതിന് മുന്‍പേ ലോറിയില്‍ വെള്ളമെത്തിച്ചാണ് പാത വൃത്തിയാക്കിയത്.
ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഇന്നലെയും ഇന്നും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം. പഞ്ചായത്തിന്റെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. അതിന് പിന്നാലെയാണ് തദ്ദേശഭരണമന്ത്രി എസി മൊയ്തീന്റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്.
ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെ കടകളെല്ലാം തുറക്കാറാണ് പതിവെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാലപ്പള്ളിയും സെക്രട്ടറി ജ്യോതിയും സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.എല്ലാവര്‍ഷവും നടക്കുന്ന ഒരു നടപടി ക്രമത്തില്‍ അനാവശ്യ വിവാദമുണ്ടാക്കി സമൂഹത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നു അയ്യപ്പവിശ്വാസികളും പരാതി ഉയര്‍ത്തി.