ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായുള്ള സമരത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും മുതലെടുപ്പിന് ശ്രമിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനായിരുന്നു സംയുക്ത സമരത്തിന് തയ്യാറായത്. എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് വരുത്തി സമരത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മുമായി ചേര്‍ന്ന് ഇനി സമരമില്ലെന്നും ചെന്നിത്തല പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് കോൺഗ്രസും സിപിഎമ്മും സംയുക്തമായാണ് സമരം നടത്തിയത്. കേന്ദ്രത്തിനെതിരെ വ്യാജ പ്രചാരണത്തിനായി ഒന്നിച്ച ഇടത് വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സിപിഎമ്മിനൊപ്പം കൂടിയതിന് കോൺഗ്രസിനകത്ത് തന്നെ വലിയ പൊട്ടിത്തെറികളാണ് ഉണ്ടായത്. പ്രതിഷേധത്തിൽ നിന്ന കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യുഡിഎഫ് യോഗത്തിനും എത്തിയിരുന്നില്ല.
പാർട്ടിയിലും മുന്നണിയിലും വലിയ പൊട്ടിത്തെറികളുണ്ടായ സാഹചര്യത്തിലാണ് സംയുക്ത പ്രതിഷേധത്തിന് ഇനിയില്ലെന്ന പ്രസ്താവനയുമായി ചെന്നിത്തല തന്നെ രംഗത്തെത്തിയിരിക്കുന്നത്.