ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിന്റെ സുപ്രീം കോടതി പ്രത്യേക അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്. ക്രൂരമായ മനുഷ്യക്കൊല പോലീസിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് കമ്മീഷന് കണ്ടെത്തിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍ കുരുതിക്കളമാക്കിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ട്രെയിനുകളില്‍ നിന്ന് സിഖ് വംശജരെ തിരഞ്ഞുപിടിച്ചുകൊലക്കത്തിക്കിരയാക്കിയതായി കമ്മീഷന് കണ്ടെത്തി. 1984 നവംബര്ഡ 1,2 തീയതികളായി ഡല്‍ഹിയിലും ഹരിയാനയിലും വ്യാപകമായി നടന്ന കലാപം അഞ്ചു സ്ഥലങ്ങളിലായാണ് കേന്ദ്രീകരിക്കപ്പെട്ടതെന്നും കമ്മീഷന് പറഞ്ഞു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. എന്‍. ധിംഗ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. വേണ്ടത്രയാളുകളില്ലെന്ന പേരിലാണ് പോലീസ് നടപടി എടുക്കാന്‍ പറ്റാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിഖ് വിരുദ്ധകലാപത്തില്‍ 186 കേസ്സുകളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരായ സിഖുകാരെ വെട്ടികൊലപ്പെടുത്തുകയും തീയിട്ട് കൊല്ലുകയും ചെയ്തിട്ടും ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല. മാത്രമല്ല പേരിന് എല്ലാ സംഭവവും ചേര്‍ത്ത് ഒരു കേസ്സാണ് രജിസ്റ്റര്‍ ചെയ്തതെന്നും കമ്മീഷന് കണ്ടെത്തി. 337 കേസ്സില്‍ ഒരു എഫ്ഐആറാണ് രജിസ്റ്ററാക്കിയത്. ഒരു പോലീസുദ്യോഗസ്ഥന് 498 പരാതികള്‍ ഒരുമിച്ച് അന്വേഷിച്ചതായും രേഖകളുണ്ട്.
അക്രമത്തില്‍ കൊല്ലപ്പെട്ടവരുടേയും ഗുരുതരമായി പരിക്കറ്റവരുടേയും ബന്ധുക്കളുടെ സത്യവാങ്മൂലം ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന് രേഖപ്പെടുത്തിയെങ്കിലും ഒന്നില്‍പ്പോലും അന്വേഷണം വേണ്ടവിധം നടത്തിയിട്ടില്ലെന്നും പുതിയ അന്വേഷണ കമ്മീഷന് കണ്ടെത്തി. വിചാരണനടത്തിയിട്ടും തെളിവുലഭിച്ചിട്ടും 2733 പേര് കൊല്ലപ്പെട്ട കലാപത്തില്‍ നടപടി എടുത്തില്ലെന്നാണ് കണ്ടെത്തല്‍.