ന്യൂഡല്‍ഹി: ഉന്നാവോ കേസ്സില്‍ ജീവപര്യന്തം ശിക്ഷിച്ച കുല്‍ദീപ് സെന്‍ഗറുടെ ഹര്‍ജിയില്‍ സിബിഐയുടെ പ്രതികരണം ആരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി. ജീവപര്യന്തം ശിക്ഷ ഇളവുചെയ്യണമെന്നും കെട്ടിവയ്ക്കേണ്ട തുകക്കായി സമയം നീട്ടി നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ്സിലാണ് സെന്‍ഗറെ ശിക്ഷിച്ചത്.
ജസ്റ്റിസ് മന്മോഹന്, സംഗീതാ ധിംഗ്ര സെഹ്ഗാള്‍ എന്നിവരുടെ ബഞ്ചാണ് സെന്‍ഗറിന്റെ ഹര്‍ജി പരിഗണിക്കുകയും പെണ്‍കുട്ടിക്ക് നല്‍കാനുള്ള തുകയായ 25 ലക്ഷം 60ദിവസത്തിനകം കോടതിയില്‍ കെട്ടിവക്കണമെന്നും നിര്‍ദ്ദേശിച്ചത്. ഇതില്‍ 10 ലക്ഷം പെണ്‍കുട്ടിക്ക് യാതൊരു ഉപാധികളുമില്ലാതെ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണെന്നും കുടുംബത്തിലെ ഏക വരുമാനക്കാരനെന്ന നിലയില്‍ 25 ലക്ഷം ഉടന്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും കോടതിയില്‍ സെന്‍ഗറിന്റെ അഭിഭാഷകന് വഴി അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ ഇതിനെ ഖണ്ഡിക്കുന്ന വാദമാണ് മുന്നോട്ടു വച്ചത്. പെണ്‍കുട്ടിക്കുള്ള പണം ആദ്യം നല്‍കണമെന്നും സെന്‍ഗറിന്റെ ഭാര്യയും പൊതു പ്രവര്‍ത്തകയായതിനാല്‍ പണം കണ്ടെത്തി കോടതിയില്‍ അടക്കാന്‍ ഉടന്‍ നിർദ്ദേശിക്കണമെന്നും കോടതിയോട് സിബിഐ അഭ്യര്‍ത്ഥിച്ചു. സിബിഐയുടെ മറുപടിക്കായി മെയ് 4ലേക്ക് കേസ്സ് മാറ്റിയിരിക്കുകയാണ്.