ബെംഗളൂരു : പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയിൽ പങ്കെടുത്ത ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ . മുഹമ്മദ് ഇർഫാൻ, സയാദ് അക്ബർ, സയാദ് സിദ്ദിഖി, അക്ബർ ബാഷ, സബുള്ള ഷരീഫ്, സാദിഖ് ഉൽ അമീൻ എന്നിവരാണ് അറസ്റ്റിലായത് . പരിക്കേറ്റ ആർ എസ് എസ് പ്രവർത്തകൻ വരുൺ ഇപ്പോഴും ചികിത്സയിലാണ് .
ഡിസംബർ 22 ന് ടൗൺ ഹാളിൽ പൗരത്വ നിയമത്തിനു അനുകൂലമായി നടത്തിയ റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വരുണിനെ എസ് ഡി പി ഐ പ്രവർത്തകർ സംഘം ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ വരുൺ ഇപ്പോഴും പൂർവ്വ സ്ഥിതിയിലേയ്ക്ക് മടങ്ങി വന്നിട്ടില്ല .
സിഎഎയെ പിന്തുണയ്ക്കുന്ന നേതാക്കളെ അക്രമിക്കാൻ സംഘം പദ്ധതി ഒരുക്കിയിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഭാസ്ക്കർ റാവു പറഞ്ഞു . റാലിയ്ക്ക് നേരെ ആക്രമങ്ങൾ നടത്താനായി പണപ്പിരിവ് ഉൾപ്പെടെ ഇവർ നടത്തിയിരുന്നു . പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചു വിടാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസിനു നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു .
എന്നാൽ സംഘം ഒളിവിൽ താമസിച്ചാണ് പിന്നീട് പദ്ധതികൾ ആസൂത്രണം ചെയ്തത് . കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഭീകര വിരുദ്ധ അന്വേഷണ സംഘത്തിനു കൈമാറുമെന്നും കമ്മീഷണർ പറഞ്ഞു.