കൊളംബോ : ജിഹാദി ഭീകരാക്രമണ ഭീഷണികൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ മദ്രസകളും ഉടൻ രജിസ്റ്റർ ചെയ്യണമെന്ന നിർദേശവുമായി ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ . മുസ്ലിം മതകാര്യ വകുപ്പിന് ഇതു സംബന്ധിച്ച നിർദേശം നൽകിയതായി ശ്രീലങ്കൻ ദിനപത്രം ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു.
എല്ലാ മദ്രസകളുടെയും പാഠ്യപദ്ധതികൾ കർശനമായി പരിശോധിക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹായത്തോടെ അപ്ഡേറ്റ് ചെയ്ത പാഠ്യപദ്ധതി തയ്യാറാക്കാനും രജപക്സെ നിർദേശം നൽകിയിട്ടുണ്ട് . മുസ്ലിം യുവാക്കളെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനായി നിർബന്ധിച്ച് ഭീകര സംഘടനകളിലേയ്ക്ക് ചേർക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മദ്രസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് .
ഇന്ത്യയിലും ഇത്തരത്തിൽ മദ്രസകൾ കേന്ദ്രീകരിച്ച് യുവാക്കളെ ഭീകര സംഘടനകളിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട് . പ്രത്യേകിച്ച് ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് .
2016 ൽ എൻ ഐ എ പുറത്തു വിട്ട കണക്കനുസരിച്ച് ഐ എസിൽ ചേർന്ന 20 ശതമാനം പേരും വിവിധ മദ്രസകളിൽ നിന്നാണ് പോയത് .ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന അറസ്റ്റുകളിൽ നിരവധി മദ്രസ അധ്യാപകർ ഉൾപ്പെട്ടിരുന്നു. ചില കേസുകളിൽ മദ്രസകൾ തീവ്രവാദികൾക്ക് അഭയം നൽകിയതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം അസമീസ് മുസ്ലീം സംഘടനയായ ഗോറിയ മോറിയ ദേശി ജതിയ പരിഷത്ത് സംസ്ഥാനത്തെ മദ്രസകളിൽ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉന്നയിക്കുകയും രജിസ്റ്റർ ചെയ്യാത്ത മതവിദ്യാലയങ്ങൾ നിയന്ത്രിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു .