ന്യൂഡൽഹി: നേപ്പാളിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഈ വിഷയത്തിൽ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കുപ്രചരണമാണ്. ചിലവ് വഹിക്കാമെന്ന് നോർക്ക നേരത്തെ തന്നെ അറിയിക്കുകയായിരുന്നുവെന്നും വി മുരളീധരൻ പ്രതികരിച്ചു.
അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ നാളെയും മറ്റന്നാളുമായി നാട്ടിലെത്തിക്കും. നാളെ ഉച്ചയോടുകൂടി മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലെത്തിക്കും. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ നാളെ രാത്രി തന്നെ തിരുവനന്തപുരത്തെത്തിക്കും. കോഴിക്കോട് സ്വദേശികളുടേത് നാളെ ഡൽഹിയിൽ സൂക്ഷിച്ചതിന് ശേഷം വെള്ളിയാഴ്ച കരിപ്പൂരിൽ എത്തിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
ഇന്നലെയാണ് മലയാളികളായ എട്ട് പേർ നേപ്പാളിലെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടത്.