ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷം .അമർ ജവാൻ ജ്യോതിയ്ക്ക് പകരം ഇക്കുറി ദേശീയ യുദ്ധ സ്മാരകത്തിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ധീര ജവാന്മാർക്കുള്ള അഭിവാദ്യമർപ്പിക്കുന്നത് . അത് മാത്രമല്ല ആദ്യമായി രാജ്യത്തിന്റെ മുഖ്യ സൈനിക മേധാവി പങ്കെടുക്കുന്ന റിപ്പബ്ലിക് ദിനാഘോഷവും ഇക്കുറിയാണ് .
ബിപിൻ റാവത്തിനൊപ്പം , മൂന്ന് സേനാ തലവന്മാരും ദേശീയ യുദ്ധ സ്മാരകത്തിൽ അഭിവാദ്യമർപ്പിക്കും . ആദ്യമായാണ് റിപ്പബ്ലിക്ക് ദിനത്തിൽ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കുന്നത് .
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു മാറ്റം. നരേന്ദ്രമോദിയെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളും ചേർന്ന് സ്വീകരിക്കുമെന്ന് റിപ്പബ്ലിക് ദിന പരേഡ് കമാൻഡർ മേജർ ജനറൽ അലോക് കക്കർ അറിയിച്ചു.
കര, നാവിക,വ്യോമ സേനാ വിഭാഗങ്ങൾക്കും , പാരാമിലിട്ടറി ഫോഴ്സിനുമൊപ്പം 31 ബാൻഡുകളും പരേഡിൽ പങ്കെടുക്കും . ആർട്ടിലറി ഗൺ ധനുഷ് , അപ്പാഷെ , ചിനൂക്ക് ഹെലികോപ്റ്ററുകൾ എന്നിവയും ഇത്തവണ പരേഡിൽ ഭാഗമാകും . പാരച്യൂട്ട് റെജിമെന്റും നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം പങ്കെടുക്കുന്ന റിപ്പബ്ലിക്ക് ദിനമാണ് ഈ വർഷത്തേത് .
പ്രധാന മന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ സമയവും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളെ തുടർന്ന് മാറ്റിയിരുന്നു. രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്തിരുന്ന പരിപാടി വൈകുന്നേരം ആറ് മണിയിലേയ്ക്കാണ് മാറ്റിയത്. അന്ന് പ്രധാന മന്ത്രി റിപ്പബ്ലിക്ക് ദിന പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് സമയമാറ്റം.