ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായെന്ന പേരില്‍ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തുടനീളം സംഘര്‍ഷങ്ങള്‍ നടത്താനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 120 കോടി രൂപ 73 സ്ഥാപനങ്ങളിലായി നിക്ഷേപം നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു. കപില്‍ സിബലിന്റെ അക്കൗണ്ടിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പണം കൈമാറിയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കപില്‍ സിബല്‍ വിശദീകരണവുമായി എത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് തനിക്ക് പണം കൈമാറിയിട്ടുണ്ട്. എന്നാല്‍ അത് ഹാദിയാ കേസില്‍ ഹാജരായതിനുള്ള പ്രതിഫലമാണ്. ഹാദിയാ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് കൈമാറിയത്. 2017 ഓഗസ്റ്റ് 4 നും 2018 മാര്‍ച്ച് 8 നുമാണ് പോപ്പുലര്‍ ഫ്രണ്ട് പണം കൈമാറിയതെന്നും കപില്‍ സിബല്‍ പറഞ്ഞു. 2018 മാര്‍ച്ചിന് മുന്‍പ് മുഴുവന്‍ തുകയും ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിഭാഷകരായ ഇന്ദിരാ ജയ്സിംഗും, ദുഷ്യന്ത് ദേവും ഈ ആരോപണം നിരസിച്ചു. പൗരത്വ ഭേദഗതിക്കതിരായ പ്രക്ഷോഭങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നോ ഏതെങ്കിലും വ്യക്തികളില്‍ നിന്നോ പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിരാ ജയ്സിംഗ് പ്രതികരിച്ചു.