ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് ആറ് മാസമായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനിച്ചു. മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം.
സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോയെന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ട്. അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ ബില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
ബലാത്സംഗത്തിനിരയായ കുട്ടികള്‍ക്കോ ഭിന്നശേഷിക്കാരായ പെണ്കുട്ടികള്ക്കോ ഗര്‍ഭാവസ്ഥയെക്കുറിച്ച് ഉടന്‍ തന്നെ അറിയാന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ പുതിയ നിയമം വഴി കഴിയുമെന്ന് പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.
നിലവില്‍ അഞ്ച് മാസം വരെയാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ രാജ്യത്ത് അനുമതിയുള്ളത്.