ന്യൂഡൽഹി: നിർഭയ കേസിൽ പ്രതി അക്ഷയ് ഠാക്കൂറിന്റെ തിരുത്തൽ ഹർജ്ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനിരിക്കെയാണ് പ്രതികളുടെ പുതിയ നീക്കം. ദയാഹർജ്ജി തള്ളിയതിനെതിരെയുള്ള പ്രതി മുകേഷ് സിംഗിന്റെ ഹർജ്ജി ഇന്ന് കോടതി തള്ളിയിരുന്നു.
വധശിക്ഷ ശരിവച്ച സുപ്രീംകോടതി തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് നിർഭയ കേസിലെ പ്രതി അക്ഷയ് ഠാക്കൂർ തിരുത്തൽ ഹർജ്ജി നൽകിയത്. ഹർജ്ജി ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് നാളെ ഉച്ചക്ക് പരിഗണിക്കും. അക്ഷയ് ഠാക്കൂറിന്റെ പുനഃപരിശോധനാ ഹർജ്ജി മുൻപ് തന്നെ സുപ്രീംകോടതി തള്ളിയിരുന്നു.
ഫെബ്രുവരി ഒന്നിന് കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാൻ ഡൽഹി പട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്, ഈ സാഹചര്യത്തിൽ ഇത്തരം നിയമ നടപടികളിലൂടെ ശിക്ഷ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികൾ നടത്തുന്നത്.
മതിയായ ആലോചനകളില്ലാതെയാണ് രാഷ്ട്രപതി ദയഹര്‍ജി തള്ളിയതെന്ന വാദമുന്നയിച്ചുള്ള പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനങ്ങളിൽ ഇടപെടാൻ പരിധികളുണ്ടെന്നും, ദയാഹർജ്ജിയുടെ നടപടിക്രമങ്ങൾ കൃത്യമായിരുന്നെന്നും ഹർജ്ജി തള്ളവെ ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.