ഹൈദരാബാദ് : റോഡിൽ കളിച്ചു കൊണ്ടു നിന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ ഓട്ടോറിക്ഷ ഡ്രൈവറെ മിനിറ്റുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്. പരാതി കിട്ടി രണ്ടു മണിക്കൂറിനുള്ളിൽ കുട്ടിയെ തിരിച്ച് അമ്മയെ ഏൽപ്പിച്ചു. തുണയായത് പഴുതടച്ച അന്വേഷണവും സാങ്കേതിക വിദ്യയുടെ സഹായവും.
തൊണ്ടുപ്പള്ളിയിലെ സോനുകുമാർ എന്നയാളാണ് രാവിലെ പത്തേകാലോടെ മകളെ കാണാനില്ലെന്ന് കാട്ടി പൊലീസിനെ സമീപിച്ചത്. കളിച്ചു കൊണ്ടു നിന്ന മകൾ സിമ്പിയെ കാണാതായെന്നായിരുന്നു പരാതി. പരാതി കിട്ടിയ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്ത് ആക്രി പെറുക്കുന്ന ആൾ കുട്ടിയെ ഒരു ഓട്ടോ റിക്ഷക്കാരൻ വണ്ടിയിൽ കയറ്റി കൊണ്ടു പോയതായി പൊലീസിനെ അറിയിച്ചു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഓട്ടോയുടെ രജിസ്ട്രേസ്ഷൻ നമ്പർ കണ്ടെത്തി ഉടമയെ കണ്ടു പിടിച്ചു. ഉടമയെ ചോദ്യം ചെയ്തതിൽ നിന്നും മഹാരാഷ്ട്രക്കാരനായ സന്ദീപ് എന്നയാളാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് കണ്ടു പിടിച്ചു. തുടർന്ന് സന്ദീപിന്റെ വീട്ടിലെത്തിയ പൊലീസ് കണ്ടത് വീട്ടിനുള്ളിൽ തളർന്നുറങ്ങുന്ന കുട്ടിയെ.
റോഡിൽ കരഞ്ഞു കൊണ്ട് നിന്ന കുട്ടിയെ താൻ രക്ഷിക്കുകയായിരുന്നെന്നും അങ്ങനെ വീട്ടിൽ കൊണ്ടു വരികയായിരുന്നുവെന്നുമാണ് ഓട്ടോ ഡ്രൈവർ പറഞ്ഞത്. എന്നാൽ കുട്ടികളില്ലാത്ത ഇയാൾ കുട്ടിയെ മന:പൂർവ്വം തട്ടിയെടുത്തതായാണ് പൊലീസിന്റെ നിഗമനം. സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.