കാസര്‍കോട് : കേരളത്തില്‍ കൊറോണ വൈറസ് ബാധ ഫലപ്രദമായി ചെറുക്കാനായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായതിന് ശേഷമേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാകൂ എന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച കാസര്‍കോട് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ ഉടൻ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതിനാൽ രോഗം നിയന്ത്രണ വിധേയമായതായും യോഗത്തില്‍ വിലയിരുത്തി.
നിലവില്‍ രോഗ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും കുറച്ചു ദിവസം കൂടി ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കാസര്‍കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
3144 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച 330 സാമ്പിളുകളില്‍ 42 എണ്ണത്തിന്റെ ഫലം വരാനുണ്ട്.