തിരുവനന്തപുരം : ഭാരതത്തിനും ഭാരതീയ സംസ്കാരത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട വ്യക്തിത്വത്തെയാണ് പരമേശ്വർജിയുടെ വേർപാടിലൂടെ നഷ്ടപ്പെട്ടതെന്ന് മാതാ അമൃതാനന്ദമയി ദേവി .
സമൂഹത്തിലും രാഷ്ട്രത്തിലും നന്മയുടെ ശക്തിസ്രോതസ്സായിരുന്ന വലിയ മനുഷ്യനെയാണു നഷ്ടമായത്. സത്യവും അസത്യവും തെറ്റും ശരിയും വേർതിരിക്കാനാവാത്തവിധം കുഴഞ്ഞു കിടന്നപ്പോഴെല്ലാം അഗാധമായ ഉൾക്കാഴ്ചയോടെ അദ്ദേഹം സമൂഹത്തിനു ശരിയായ ദിശാബോധം പകർന്നു.
ത്യാഗമാണ് ജീവിതമെന്ന് കാട്ടിത്തന്നു . രാമായണത്തിലെ ഭരതനെയാണ് അദ്ദേഹം ഓർമ്മപ്പെടുത്തുന്നത് .സ്ഥാനമാനങ്ങളോ വ്യക്തിപരമായ നേട്ടങ്ങളോ അൽപം പോലും അദ്ദേഹം ആഗ്രഹിച്ചില്ല.
ത്യാഗവും ആദർശനിഷ്ഠയും പാണ്ഡിത്യവും ധിഷണയും ഒരുപോലെ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് . ഭാരതത്തോടുള്ള ഭക്തി അദ്ദേഹത്തിന്റെ ജീവരക്തം തന്നെയായിരുന്നു. വാക്കുകൾക്ക് അതീതമായ ആ ജീവിതം കാട്ടി തന്ന സന്ദേശമനുസരിച്ചു ജീവിക്കുക എന്നുള്ളതാണ് ഇനി നമ്മുടെ കർത്തവ്യമെന്നും അമൃതനാന്ദമയി ദേവി പറഞ്ഞു .