തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനായി പോലീസ് തയ്യാറാക്കിയ സിംസ് പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പദ്ധതി തുടങ്ങാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ശ്രമിച്ചിരുന്നു. കെല്‍ട്രോണ്‍ വിദേശകമ്പനിയുമായി കരാറില്‍ ഒപ്പിട്ടെങ്കിലും കമ്പനി സാമ്പത്തികമായി തകര്‍ന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
2013 ലാണ് സിംസ് പദ്ധതിയെന്ന ആശയം ഉദിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കെല്‍ട്രോണിന് നടത്തിപ്പിനുള്ള അനുമതി നല്കിയ ഉത്തരവിറക്കി. പിന്നാലെ സാങ്കേതിക പരിജ്ഞാനം ഉള്ള കമ്പനിയെ കണ്ടെത്താന്‍ കെല്‍ട്രോണ്‍ ആഗോള ടെന്‍ഡര്‍ വിളിച്ചു. ഷാര്‍ജയിലെ ഒരു കമ്പനിയായിരുന്നു ടെന്‍ഡറില്‍ യോഗ്യത നേടിയത്. എന്നാല്‍ പിന്നീട് കമ്പനി സാമ്പത്തികമായി തകര്‍ന്നതോടെ പദ്ധതി തുടങ്ങാതെ ഉപേക്ഷിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് വീണ്ടും പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്.
പോലീസിന് ബാധ്യതയില്ലാതെ നടത്തണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്കിയ പദ്ധതിയിലാണ് ഇപ്പോള്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് കെല്‍ട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കണ്ട്രോള് റൂം തുറക്കാനായിരുന്നു തീരുമാനം.
ഇവിടെ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും കെല്‍ട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നുമായിരുന്നു തീരുമാനം. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെല്‍ട്രോണിന് നല്‍കണം. ഇതിന്റെ ഒരു വിഹിതം പോലീസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്ക്കരിച്ചത്.
എന്നാല്‍ കെല്‍ട്രോണ്‍ മറ്റൊരു സ്വകാര്യ സ്ഥാപനത്തെ നിരീക്ഷണ ചുമതല ഏല്‍പ്പിച്ചു. കൂടാതെ ബാങ്കുകളോ സ്ഥാപനങ്ങളോ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നില്ല. ഇതോടെ പദ്ധതി താളം തെറ്റി. ഈ അവസരത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് ഇടപെട്ട് സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കാനുള്ള ഇടപെടല്‍ നടത്താന്‍ പോലീസിന് നിര്‍ദേശം നല്കി.
പോലീസ് മേധാവിമാരുടെ നിര്‍ദേശ പ്രകാരമാണ് കണ്ട്രോള് റൂമിന്റെ ഭാഗമാകാന്‍ പല സ്ഥാപനങ്ങളും തീരുമാനിച്ചത്. എന്നാല്‍ അപ്പോഴേക്കും സ്വകാര്യസ്ഥാപനവും കണ്ട്രോള് റൂമിന്റെ ചുമതല ഒഴിഞ്ഞിരുന്നു.